ന്യൂഡല്‍ഹി: രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ചെങ്കോട്ടയും പരിസരപ്രദേശങ്ങളും ശക്തമായ സുരക്ഷാവലയത്തിലാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗപ്രതിരോധ മാനദണ്ഡങ്ങളും കര്‍ശനമായി നടപ്പാക്കും.
ഗാര്‍ഡ് ഓഫ് ഓണറില്‍ പങ്കെടുക്കുന്ന 350-ഓളം പൊലീസുകാര്‍ മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റൈനിലാണ്. നാലായിരത്തോളം അതിഥികള്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
എന്‍എസ്ജി സ്‌നിപ്പേഴ്‌സ്, സ്വാറ്റ് കമാന്‍ഡോകള്‍ എന്നിവരുടെ ശക്തമായ സുരക്ഷാവലയത്തിലാണ് ചെങ്കോട്ട. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുന്നൂറോളം ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കും.
https://www.facebook.com/140763992703039/posts/3072361086209967/
നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും. നഗരത്തിലെ പ്രധാനമായ എട്ടു റോഡുകളിൽ രാവിലെ 4 മുതൽ രാത്രി 10 വരെ പൊതുജന സഞ്ചാരം നിരോധിച്ചു. വിവിഐപി റാങ്കിലുള്ള അതിഥികൾ വരുന്നതിനാൽ ചെങ്കോട്ട പ്രദേശത്ത് രാവിലെ 6.45 മുതൽ 8.45 വരെ ട്രെയിൽ ഗതാഗതം ഉണ്ടാകില്ലെന്ന് റെയിൽവേ ഡപ്യൂട്ടി കമ്മിഷണർ ഹരീന്ദ്ര കുമാർ അറിയിച്ചു.
അതിഥികള്‍ തമ്മില്‍ ആറടി അകലത്തില്‍ വരുന്ന രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. കൊവിഡ് മുന്‍കരുതലുകളില്‍ നടത്തുമ്പോള്‍ തന്നെ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിര്‍ത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എല്ലാ അതിഥികളോടും നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വേദിയിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനായി മതിയായ മാസ്‌കുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കവാടങ്ങളില്‍ എല്ലാ ക്ഷണിതാക്കളുടേയും താപനില പരിശോധിക്കും.