ലണ്ടന്‍: ബക്കിംഗ്ഹാംഷെയറില്‍ ഗവേഷകര്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് രണ്ടായിരം വര്‍ഷം പഴക്കം. മുഖം മണ്ണിലേക്ക് ചേര്‍ത്ത നിലയിലും കൈകള്‍ പിന്നിലേക്ക് കെട്ടിയിട്ട നിലയിലുമായിരുന്നു അസ്ഥികൂടം കണ്ടെത്തിയതെന്നതാണ് ഏറെ ശ്രദ്ധേയം.
ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ വധശിക്ഷ ലഭിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും രണ്ടായിരം വര്‍ഷം മുമ്പുള്ള ജീവിതരീതിയെക്കുറിച്ച് പല കാര്യങ്ങളും കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്.
ബക്കിംഗ്ഹാംഷെയറിലെ വെല്‍വിക്ക് ഫാമില്‍ നിന്നാണ് ഈ അസ്ഥികൂടം കണ്ടെത്തിയത്. റോമന്‍ അധിനിവേശകാലത്ത് ഇവിടെയുണ്ടായിരുന്നവര്‍ വെന്‍ഡോവര്‍ നഗരത്തിലേക്ക് പോയെങ്കിലും മൃതദേഹം സംസ്‌കരിച്ചിരുന്നത് വെല്‍വിക് ഫാമിലായിരുന്നുവെന്നാണ് കരുതുന്നത്.
റോമക്കാരുടെ ബ്രിട്ടനിലേക്കുള്ള അധിനിവേശകാലത്ത് ജീവിച്ചിരുന്ന പുരുഷന്റെ മൃതദേഹമായിരുന്നു ഇതെന്ന് ഗവേഷകരും ഉറപ്പിച്ച് പറയുന്നു.
അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തിന് ചുറ്റും വൃത്താകൃതിയില്‍ തൂണുകള്‍ കുഴിച്ചിട്ടിരുന്നതിന്റെ അടയാളപ്പെടുത്തലുകളും കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ പുരാതന സ്മാരകമായ സ്റ്റോണ്‍ഹെഞ്ചിനെ ഓര്‍മിപ്പിക്കുന്നതാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. എന്തായാലും കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥികൂടം ലാബിലേക്ക് മാറ്റിയിരിക്കുകയാണ് ഗവേഷകര്‍.