പാലാ: പാലായിൽ ഇടതു മുന്നണിയുടെ പൊതുയോഗത്തിൽ ആദ്യമായി ജോസ്. കെ. മാണി. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മത്സരഫലം സംസ്ഥാന സർക്കാരിൻ്റെ തുടർഭരണത്തെപ്പോലും സ്വാധീനിക്കുമെന്നും ജോസ്. കെ. മാണി എം.പി. പറഞ്ഞു. പാലായിൽ ഇതാദ്യമായി ഇടതു മുന്നണിയുടെ പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു മുന്നണിയിലെ മുനിസിപ്പൽ മത്സര സ്ഥാനാർത്ഥികളെ അണിനിരത്തി എൽ. ഡി. എഫ്. പാലാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമവും കൺവെൻഷനും ഉദ്ഘാടനം ചെയ്തത് ജോസ്. കെ. മാണിയാണ്. ഇടതു മുന്നണിയിൽ അംഗത്വം നേടിയ ശേഷം ഇതാദ്യമായാണ് പാലായിൽ ഒരു പൊതു സമ്മേളനത്തിൽ ജോസ്. കെ. മാണി പങ്കെടുക്കുന്നത്.
കേരളത്തിൽ അടുത്തിടെ വലിയൊരു രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിച്ചത് കോട്ടയം ജില്ലയിലാണെന്ന് ജോസ്.കെ. മാണി പറഞ്ഞു. അതു കൊണ്ടു തന്നെ ഇവിടത്തെ മത്സരഫലം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. വികസന കാര്യത്തിൽ ഇടതു മുന്നണി സർക്കാർ റെക്കാർഡിട്ടു.
എന്നിട്ടും ഏറ്റവും ജനോപകാരപ്രദമായ പദ്ധതികൾക്കെതിരെ പോലും ചിലർ വെറുതെ ആരോപണങ്ങളുമായി രംഗത്തുവരികയാണ്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമി ഫൈനലാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്.
ഇടതു മുന്നണി സ്ഥാനാർത്ഥികൾ വെറുതെ ജയിച്ചതുകൊണ്ടായില്ല. മുന്നണിയുടെ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയർത്തേണ്ടതുണ്ടെന്നും ജോസ്.കെ. മാണി ചൂണ്ടിക്കാട്ടി.
സി.പി.ഐ. നേതാവ് അഡ്വ.തോമസ് വി.ടി.യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇടതു മുന്നണി നേതാക്കളായ ഫിലിപ്പ് കുഴികുളം, ലാലിച്ചൻ ജോർജ്, പി. എം. ജോസഫ്, ജോസുകുട്ടി പൂവേലിൽ, ഷാർളി മാത്യു, ജോഷി പുതുമന, സുദർശനൻ, ഔസേപ്പച്ചൻ തകിടിയേൽ, ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 26 വാർഡുകളിലേയും സ്ഥാനാർത്ഥിമാരെ യോഗത്തിൽ പരിചയപ്പെടുത്തി.