കാസർകോട്: ഫാഷൻഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളിൽ എംസി കമറുദ്ദീൻ എംഎൽഎക്കൊപ്പെം കൂട്ടുപ്രതിയായ ജ്വല്ലറി എംഡി ടി.കെ. പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
ചില സുപ്രധാന വിവരങ്ങൾ കിട്ടിയെന്നും തെളിവുകൾ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. അടുത്ത ദിവസങ്ങളിൽ എംസി കമറുദ്ദീൻ എംഎൽഎയേയും ചോദ്യം ചെയ്യും. അതിനിടെ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള കമറുദ്ദീന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കാസർകോട്, ചെറുവത്തൂർ, ചന്ദേര സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 87 വഞ്ചന കേസുകളിൽ ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീൻ എംഎൽഎക്കൊപ്പം കൂട്ടുപ്രതിയാണ് എംഡി പൂക്കോയ തങ്ങൾ. ശനിയാഴ്ച കാസർകോട്ടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ, എഎസ്പി വിവേക്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.
ജ്വല്ലറിയിലെ ചില ഡയറക്ർമാർ, ജീവനക്കാർ എന്നിവരേയും ചോദ്യം ചെയ്തു. എംഎൽഎ അടക്കമുള്ളവരെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യുമെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റടക്കമുള്ള തുടർനടപടികളിലേക്ക് നീങ്ങുമെന്നും അന്വേഷണ സംഘം അറിയിച്ചു.