ഒരു പാട് വേദികളിൽ കൃഷ്ണനെയും കഥകളി പ്രേമികളെയും അഭിനയ പാടവം കൊണ്ട് കരയിച്ചിട്ടുള്ള കുചേലൻ, കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടിയാശാൻ, ഇത്തവണ പക്ഷേ ഒരു കൊച്ചു കണ്ണന്റെ മുന്നിൽ സന്തോഷാശ്രുക്കൾ പൊഴിച്ചു.
ചാലിട്ടൊഴുകിയ കണ്ണുനീർ ഒരു കൈ കൊണ്ടു തുടച്ചു മാറ്റിയ ഈ അതുല്യ നടൻ ഈ കൊച്ചു കണ്ണനെ വാരിപ്പുണർന്നും നെറുകയിൽ ചുംബിച്ചും സന്തോഷവും വാൽസല്യവും പ്രകടിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
കോട്ടയം പാലായ്ക്കടുത്ത് പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പയപ്പാർ കലാക്ഷേത്ര നിർമ്മിച്ച ഊട്ടുപുര, ഭക്തജനങ്ങൾക്ക് സമർപ്പിക്കാനെത്തിയതായിരുന്നു കലാമണ്ഡലം ഭരണ സമിതിയംഗം കൂടിയായ കഥകളി പ്രതിഭ മാത്തൂർ ഗോവിന്ദൻ കുട്ടി.
സമ്മേളനത്തിൽ പ്രമുഖ ബാല മാന്ത്രികൻ മജീഷ്യൻ കണ്ണൻ മോന് , ചെറുവള്ളിൽ ദാമോദരൻ നമ്പൂതിരി സ്മാരക പുരസ്ക്കാരം സമ്മാനിച്ച ഗോവിന്ദൻ കുട്ടിയാശാൻ, തന്റെ പാദ നമസ്ക്കാരം ചെയ്ത കണ്ണൻ മോനെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച് എഴുന്നേൽപ്പിച്ചു. ഇനി ഒരു മാജിക്കും കൂടി ആവാമെന്ന ആശാന്റെ അഭിപ്രായം ഏറ്റെടുത്ത കൊച്ചു മാന്ത്രികൻ ഇതിനായി ഈ അഭിനയപ്രതിഭയെത്തന്നെ വേദിയിലേക്കു ക്ഷണിച്ചു.
അൽപ്പ നേരം കണ്ണടച്ചു പിടിച്ച്, മനോഹരമായൊരു പൂന്തോട്ടത്തിൽ നിന്നും നല്ല സുഗന്ധമുള്ള പൂക്കൾ പറിച്ച് പയപ്പാറിലെ അയ്യപ്പസ്വാമിക്കു സമർപ്പിക്കുന്നതായി സങ്കൽപ്പിക്കാൻ കണ്ണൻ മോൻ, ഗോവിന്ദൻ കുട്ടി ആശാനോടു പറഞ്ഞു. നന്നായി സങ്കൽപ്പിച്ചെങ്കിൽ കണ്ണു തുറന്ന് അങ്ങയുടെ കൈയ്യൊന്നു മണത്തു നോക്കൂ, ഭഗവാന് സമർപ്പിച്ച ആ പൂവിന്റെ മണം അങ്ങയുടെ കയ്യിലുണ്ടാവുമെന്ന് കണ്ണൻ മോൻ ഉറപ്പിച്ചു പറഞ്ഞു.
ഉടൻ കൈ മണത്തു നോക്കിയ ആശാന്റെ മുഖത്ത് കഥകളി ഭാവ വിസ്മയം പോലെ അത്ഭുതവും സന്തോഷവും മാറി മാറി മിന്നി..... കണ്ണുകളിലെ വിസ്മയ തിളക്കത്തിൽ കണ്ണീർ പൊടിഞ്ഞു "പൊന്നു മോനെ" എന്ന് വിളിച്ച് കണ്ണൻമോന്റെ അടുത്തേക്കു വരുമ്പോൾ വേദിയിൽ ''കൃഷ്ണനെ " സ്ഥിരമായി കരയിച്ച ഈ " കുചേലന്റെ" മിഴികൾ നിറഞ്ഞു തുളുമ്പി , ചുണ്ടുകൾ വിറയാർന്നു."മോനെ, നിന്നോടൊപ്പം ഈശ്വരനുണ്ട്. നീ വലിയൊരു കലാകാരനാകും ...." കണ്ണൻ മോനെ ഇറുക്കെപ്പുണർന്നും നെറുകയിൽ ചുംബിച്ചും ഗോവിന്ദൻ കുട്ടിയാശാൻ അനുഗ്രഹിച്ചു.
ഒരു പാട് വേദികളിൽ ഒരു പാട് പ്രമുഖരുടെ അനുഗ്രഹം നേടാൻ ഭാഗ്യമുണ്ടായിട്ടുണ്ടെങ്കിലും ലോക പ്രശസ്തനായ കഥകളി ആചാര്യന്റെ കണ്ണീരോടെയുള്ള അനുഗ്രഹം പുതിയൊരു മാജിക്ക് ഇനം പഠിക്കുമ്പോഴത്തെ വിസ്മയത്തോടെയും, സന്തോഷത്തോടെയും ഒരു വേള നോക്കി നിന്ന 12-കാരനായ മജീഷ്യൻ കണ്ണൻ മോൻ, വീണ്ടും ആശാന്റെ പാദ നമസ്ക്കാരം ചെയ്തു. "മഹാത്മാവായ അങ്ങയുടെ മുന്നിൽ നിൽക്കാനും, അങ്ങയുടെ കയ്യിൽ നിന്നും ഒരു പുരസ്ക്കാരം വാങ്ങാനും ലഭിച്ച ഭാഗ്യം വലിയൊരു ഈശ്വരാനുഗ്രഹമായി കരുതുകയാണ് " കണ്ണൻ മോൻ പറഞ്ഞു നിർത്തുമ്പോൾ വീണ്ടും ആശാന്റ ആലിംഗനം. മുടിയിഴകളിൽ വാൽസല്യത്തലോടൽ !!!