കര്‍ണാടകയിലെ 15 നിയമാസീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിങ്കളാഴ്ച്ച ഫലം പുറത്തുവരാനിരിക്കേ മുഖ്യമന്ത്രി ബി.എച്ച്. യെദ്യൂരപ്പയുടെയും ബി.ജെ.പിയുടെയും ഭാവി എന്താകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ അടക്കമുള്ളവര്‍ ഉറ്റുനോക്കുന്നത്. എന്തായാലും യെദ്യൂരയ്ക്കും പാര്‍ട്ടിക്കും ജനവിധി നിര്‍ണായകമാണ്. മഹാരാഷ്ട്രയിലെ തിരിച്ചടിയില്‍നിന്നു മുക്തമാകാത്ത ബി.ജെ.പിക്ക് ഇനിയൊരു പരാജയം താങ്ങാവുന്നതിലപ്പുറമായിരിക്കും. ഉപതെരഞ്ഞെടുപ്പ് നടന്ന അഥാനി, കഗ്വാഡ്, ഗോകക്, യെല്ലാപുര, ഹിരേക്കൂര്‍, റാണിബെന്നൂര്‍, വിജയനഗര, ചിക്ബല്ലപുര, കെ ആര്‍ പുര, യശ്വന്ത്പുര, മഹാലക്ഷ്മി ലേയൊട്ട്, ശിവാജിനഗര, ഹൊസാകോട്ടെ, കെ.ആര്‍.പീറ്റ്, ഹന്‍സൂര്‍ എന്നീ 15 മണ്ഡലങ്ങളില്‍ ആറെണ്ണമെങ്കിലും നേടിയാലെ ബി.ജെ.പിക്കും യദ്യൂരപ്പയ്ക്കും നിലനില്‍പ്പുള്ളൂ.
മുന്‍ സഖ്യസര്‍ക്കാരിന്റെ മോശം പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് ജൂലൈയില്‍ നിയമസഭാ സീറ്റുകളില്‍നിന്ന് കോണ്‍ഗ്രസിന്റെ 14 എം.എല്‍.എമാരും ജെഡി (എസ്)ന്റെ മൂന്നു എം.എല്‍.എമാരും രാജിവച്ചതിനേത്തുടര്‍ന്ന് സ്പീക്കറായിരുന്ന കെ.ആര്‍. രമേശ്കുമാര്‍ ഇവരെ അയോഗ്യരാക്കിയിരുന്നൂ. ഇതേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. ജെഡി (എസ്) - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ എച്ച്.ഡി. കുമാരസ്വാമിയാണ് നയിച്ചത്. നിയമസഭാംഗങ്ങളെയും അയോഗ്യരാക്കിയത് സുപ്രീം കോടതി നവംബര്‍ 13-ന് ശരിവച്ചിരുന്നുവെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവരെ അനുവദിക്കുകയായായിരുന്നു.
കോണ്‍ഗ്രസില്‍നിന്ന് 14 എം.എല്‍.എമാരും ജെഡി (എസ്) യില്‍നിന്ന് മൂന്നുപേരും രാജിവച്ചത് വെറും 14 മാസം പ്രായമുള്ള സഖ്യസര്‍ക്കാരിന്റെ പതനത്തിന് കാരണമാവുകയും ബി.ജെ.പി അധികാരത്തിലെത്താന്‍ വഴിയൊരുക്കുകയും ചെയ്തു. 17 എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ നിയമസഭാശക്തി 225-ല്‍നിന്ന് 208 ആയി കുറഞ്ഞു. 15 സീറ്റുകള്‍ വോട്ടെടുപ്പിലേക്ക് പോകുമ്പോള്‍ നിലവിലെ കര്‍ണാടക നിയമസഭയുടെ എണ്ണം 222 ആണ് (നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗത്തെ ഒഴികെ). മസ്‌കി (റൈച്ചൂര്‍ ജില്ല), ആര്‍.ആര്‍.നഗര്‍ (ബംഗളൂരു) എന്നീ രണ്ട് സീറ്റുകളിലുള്ള ഉപതെരഞ്ഞെടുപ്പ് കര്‍ണാടക ഹൈക്കോടതിയില്‍ 2018 മേയ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ലഭിച്ച കേസുകളെത്തുടര്‍ന്ന് തടഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുപ്രീം കോടതി അനുവദിച്ചതിനെത്തുടര്‍ന്ന് അയോഗ്യരായ 13 എം.എല്‍.എമാരെ കഴിഞ്ഞമാസം പാര്‍ട്ടിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ബി.ജെ.പി രംഗത്തിറക്കിയിരുന്നു. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ജെഡി (എസ്) ടിക്കറ്റുകളില്‍ വിജയിച്ച 16 നിയമസഭാംഗങ്ങളില്‍ 13 പേരെ അതത് നിയോജകമണ്ഡലങ്ങളില്‍നിന്നു തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാക്കി.
യെദ്യൂരപ്പയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം എത്രകാലം അധികാരത്തില്‍ തുടരുമെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കും. തന്റെ വിധി ഉപതെരഞ്ഞെടുപ്പുകളില്‍ അധിഷ്ഠിതമാണെന്ന് അറിഞ്ഞ യെദ്യൂരപ്പ മിക്ക സീറ്റുകളും നേടാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുകയും ചെയ്തു. ഭൂരിപക്ഷം നിലനിര്‍ത്താന്‍ 15 സീറ്റുകളില്‍ ആറെണ്ണമെങ്കിലും ബി.ജെ.പി നേടേണ്ടതായുണ്ട്. അയോഗ്യതയ്ക്കുശേഷം നിലവില്‍ 208 എം.എല്‍.എമാരുള്ള നിയമസഭയില്‍ ബി.ജെ.പിക്ക് 105 അംഗങ്ങളാണുള്ളത് (ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ), കോണ്‍ഗ്രസിന് 66 ഉം ജെഡി (എസ്) ന് 34 എംഎല്‍എമാരുമുണ്ട്. ഒരു ബി.എസ്.പി അംഗം, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം, സ്പീക്കര്‍ എന്നിവരുമുണ്ട്.
ജൂലൈ 26 നാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാലാംതവണ മുഖ്യമന്ത്രിയായ യെദ്യൂരപ്പ ഒരിക്കലും ഒരു കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ രണ്ടുദിവസത്തെ പ്രവര്‍ത്തനത്തിനുപുറമെ, കര്‍ണാടകയില്‍ ഏറ്റവും കുറഞ്ഞ ദിവസങ്ങളില്‍ ഒരു സഖ്യസര്‍ക്കാരിനെ നയിച്ചതിന്റെ റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് - 2007 നവംബര്‍ 12 മുതല്‍ 23 വരെ ഏഴു ദിവസം. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന കാലാവധി 2008 മേയ് മുതല്‍ 2011 ഓഗസ്റ്റ് വരെയാണ്. പിന്നീട് അഴിമതി ആരോപണത്തെത്തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.
നിലവില്‍ എക്‌സിറ്റ് പോളുകളുടെ ആനുകൂല്യമുണ്ടെങ്കിലും യെദ്യൂരപ്പയുടെയും ബി.ജെ.പിയുടെയും ഭാവി തുലാസില്‍തന്നെയാണ്. ബി.ജെ.പിക്ക് ഒമ്പതു മുതല്‍ 12 വരെ സീറ്റുകള്‍ കിട്ടുമെന്ന് സി. വോട്ടര്‍ എക്സിറ്റ് പോള്‍. കോണ്‍ഗ്രസിന് മൂന്നുമുതല്‍ ആറുവരെയും ജെ.ഡി (എസ്) ന് ഒരു സീറ്റുമെന്നാണ് പ്രവചനം. റിപ്പബ്ലിക് ടി.വി. നടത്തിയ എക്സിറ്റ് പോളില്‍ ബി.ജെ.പിക്ക് എട്ടുമുതല്‍ പത്തുവരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ബി.ജെ.പി വിമതനായി മത്സരിക്കുന്ന ശരത് ബച്ചെഗൗഡ വിജയിച്ചേക്കുമെന്ന് നാല് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ഇദ്ദേഹത്തെ ജനതാദളും പിന്തുണയ്ക്കുന്നു.
ഉപതെരഞ്ഞെടുപ്പില്‍ 66.25 % വോട്ടുകളാണ് രേഖപ്പെടുത്തിയത്. 15 മണ്ഡലത്തിലായി 37.78 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഹൊസക്കോട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് - 90.44 ശതമാനം. ഏറ്റവും കുറവ് ബംഗളൂരുവിലെ കെ.ആര്‍. പുരം മണ്ഡലത്തിലാണ് - 37.5 ശതമാനം. ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ 50.92 ശതമാനവും ശിവാജി നഗറില്‍ 41.13 ശതമാനവുമാണ് പോളിംഗ്. 2018 മേയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 72.13 ആയിരുന്നു പോളിങ് ശതമാനം. 165 സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. രാജിവച്ച കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. 13 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാക്കിയത്. രണ്ടു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്.