കാസർകോട്; പബ്ജി കളിച്ച് മനോനില തെറ്റിയ അതിഥിതൊഴിലാളിയുടെ പരാക്രമത്തിൽ നട്ടം തിരിഞ്ഞ് നാട്ടുകാർ. കാസർകോട് ഉദുമ ടൗണിലാണ് സംഭവമുണ്ടായത്. ഈ പ്രദേശത്തെ ഒരു ലോഡ്ജിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ യുവാവാണ് റോഡിൽ ഇറങ്ങി പരാക്രമം കാട്ടിയത്.
വാഹനങ്ങൾ തടഞ്ഞും നാട്ടുകാരെയും ഡ്രൈവർമാരെയും ആക്രമിച്ചും ഉദുമ ടൗണിലാകെ പരിഭ്രാന്തി പരത്തുകയായിരുന്നു. അവസാനം മൽപ്പിടുത്തത്തിലൂടെയാണ് ഇയാളെ പിടിച്ചു കെട്ടിയത്.
റോഡിലൂടെ പോയ വാഹനങ്ങൾ തടഞ്ഞു നിർത്തുകയും റോഡിൽ കിടക്കുകയും ചെയ്ത യുവാവ് ടാങ്കർ ലോറി തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു. തുടർന്നു താക്കോൽ തട്ടിയെടുത്ത് ലോറി ഓടിച്ചു പോകാനും ശ്രമം നടത്തി.
ഇതോടെ ടൗണിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ഇതിനിടെ യുവാവിനെ പിടികൂടാൻ ശ്രമിച്ച നാട്ടുകാരെയും ഇയാൾ ആക്രമിച്ചു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബേക്കൽ പൊലീസും നാട്ടുകാരും മൽപിടിത്തത്തിലൂടെയാണ് യുവാവിനെ കീഴടക്കിയത്. ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മംഗളൂരുവിലേക്കും മാറ്റി.
യുവാവു രാത്രി മുഴുവൻ ഓൺലൈനിൽ ഗെയിം കളിക്കുമെന്ന് കൂടെ താമസിക്കുന്നവർ പറഞ്ഞു. കഴിഞ്ഞ ദിവസം ഗെയിമിലെ ചാലഞ്ച് ഏറ്റെടുത്തിരുന്നു.
ഈ ചാലഞ്ച് പൂർത്തിയാക്കാൻ കഴിയാതെ ബഹളം വച്ച യുവാവിനെ കൂടെ താമസിക്കുന്നവർ രാത്രി ബേക്കൽ പൊലീസിൽ എത്തിച്ചു താക്കീത് നൽകി വിട്ടയച്ചിരുന്നു. എന്നാൽ രാവിലെ ആയപ്പോഴേക്കും അക്രമകാരിയാകുകയായിരുന്നു.