പത്തനംതിട്ട: ഈ കരുതലും സ്നേഹവും എങ്ങനെ മറക്കാൻ? ജീവിതയാത്രയിൽ ചില സ്നേഹാനുഭവങ്ങൾ ഓരോരുത്തരെയും കീഴടക്കിയിട്ടുണ്ടാവും. അത്തരമൊരു നന്മയുടെ കരസ്പരർശത്തിന്റെ കഥയാണ് തിരുവല്ലയിലെ നിരണം പഞ്ചായത്തിലുള്ള സഞ്ജുവിന് പറയാനുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലെ ദുരിത പ്പെയ്ത്തിൽ വീടിനു ചുറ്റും പൊടുന്നനെ വെള്ളം നിറഞ്ഞു മരണത്തെ മുഖാമുഖം ദർശിച്ചപ്പോൾ ആരെങ്കിലും ഒന്ന് സഹായിക്കൂ എന്നൊരു സന്ദേശം താൻ പ്രതിനിധാനം ചെയ്യുന്ന കേരള കോൺഗ്രസ് (എം) ന്റെ ഐ റ്റി സെല്ലിൽ അയക്കാൻ മാത്രമേ സഞ്ജുവിന് കഴിയുമായിരുന്നുള്ളൂ.
അമ്മയും, ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ നിസ്സഹായാവസ്ഥയിൽ ഉള്ളുരുകി ഒരു അപേക്ഷ. പക്ഷേ അതൊരു രക്ഷാ കവചമായി മാറാൻ അധികസമയം വേണ്ടിവന്നില്ല.ഐ റ്റി സെൽ ഉണർന്നു പ്രവർത്തിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ജില്ലാ പ്രസിഡന്റ് എൻ എം രാജൂ, ജോസഫ് എം പുതുശ്ശേരി, സാം ഈപ്പൻ, ഡോ വർഗീസ് പേരയിൽ, വിജി എം തോമസ്,അബ്രഹാം പി സണ്ണി, ജയകൃഷ്ണൻ പുതിയേടത്ത്, ഡോ ബിബിൻ, റോബിൻ ചിറത്തലക്കൽ, ജോമി മാത്യു,റെനി നിലമ്പൂർ തുടങ്ങിയവരെല്ലാം വിളിച്ചു.
വിവരമറിഞ്ഞ നിഷ ജോസ് സഞ്ജുവുമായി ഫോണിൽ ബന്ധപ്പെട്ട് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തുടർന്ന് ജോസ് കെ മാണിയുമായി ബന്ധപ്പെടുകയും അദ്ദേഹം കളക്ടറെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. പക്ഷേ വള്ളത്തിന്റെ സഹായമില്ലാതെ വീട്ടിൽ എത്താനാവാത്ത അവസ്ഥ.
നേരം നന്നേ ഇരുട്ടുകയും, അധികാരികൾ പുറം തിരിഞ്ഞു നിൽക്കുകയും ചെയ്തപ്പോളാണ് തിരുവല്ലയുടെ ജനനായകരായിരുന്ന മാമ്മൻ മത്തായിയുടെയും, എലിസബത്ത് മാമ്മൻ മത്തായിയുടെയും മകൻ അഡ്വ ദീപക് മാമ്മൻ അവിടെ രക്ഷകനായി എത്തിയത്. വീട്ടിൽ വെള്ളം കൂടുതൽ കയറുന്നു എന്ന് സഞ്ജുവിനെ വിളിച്ചപ്പോൾ ദീപക്കിന് മനസ്സിലായി. ഇനി സമയം കളയാനില്ല എന്ന അവസ്ഥ.
വള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ,വലിയ ടയറുകയുള്ള ജീപ്പ് സംഘടിപ്പിച്ച്, ഇരുട്ടിനെ കീറിമുറിച്ച് കുത്തൊഴുക്കിനെ വകഞ്ഞുമാറ്റി ദീപക് തന്റെ സുഹൃത്തിന്റെ ജീപ്പിൽ ഒരുവിധം സഞ്ജുവിന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ ജീപ്പിൽ കയറ്റി നേരെ തിരുവല്ലയിലേക്ക്. അവിടെ ഹോട്ടലിൽ മുറി എടുത്ത് അവരെ അവിടെ താമസിപ്പിച്ചു.
കനൽ വഴികൾ നമ്മെ പൊള്ളിക്കാനുള്ളതല്ല, പ്രകാശിപ്പിക്കാനുള്ളതാണ് എന്ന യാഥാർഥ്യം അങ്ങനെ ദീപക് മാമ്മനിലൂടെ പ്രാവർത്തികമായതിന്റെ സന്തോഷത്തിലാണ് സഞ്ജുവും കുടുംബവും.കേരള കോൺഗ്രസ് പ്രവർത്തകർക്കിത് അഭിമാന നിമിഷവും.