തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കൊവിഡ്. 1426 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ 68, കണ്ണൂർ കോളയാട് കുമ്പ മാറാടി 75, തിരുവനന്തപുരം വലിയ തുറ മണിയൻ 80, ചെല്ലാനം സ്വദേശി റാത്ത ചാൾസ്, വെള്ളനാട് സ്വദേശി പ്രേമ 52 എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഇന്ന് കൊവിഡ് ബാധിച്ചത്.
പോസിറ്റീവ് കേസുകള്‍: തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
പ്രതിരോധത്തിനൊപ്പം എലിപ്പനി, ഡങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനവും നടക്കുന്നു. ആലപ്പുഴ തീരമേഖലയിൽ കൊവിഡ് വ്യാപനം തുടരുന്നു. ആറ് ക്ലസ്റ്ററുകളിൽ രോഗം വർധിക്കുന്നു. കോട്ടയത്ത് അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലയിൽ കൊവിഡ് സമ്പർക്ക വ്യാപനം ഉണ്ട്. ഏറ്റുമാനൂർ ക്ലസ്റ്ററിന്‍റെ ഭാഗമായ അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക ക്ലസ്റ്ററാക്കി. എറണാകുളം ഫോർട്ട് കൊച്ചി മേഖലയിൽ രോഗം വ്യാപിക്കുന്നു. കണ്ടെയിന്‍മെന്‍റ് സോണിലെ വ്യവസായ ശാലകൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. ജില്ലയിലെ മാർക്കറ്റുകൾ മാർഗനിർദ്ദേശം പാലിച്ച് തുറക്കാം.
തൃശ്ശൂരിൽ മങ്കര, മിനാലൂർ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടു. കോഴിക്കോട് ഒരു വീട്ടിൽ അഞ്ചിലേറെ പേർ രോഗികളായ 24 വീടുകൾ കോർപ്പറേഷൻ പരിധിയിലുണ്ട്. പുറത്ത് പോയി വരുന്നവർ വീടുകൾക്കുള്ളിൽ കൊവിഡ് മുൻകരുതൽ സ്വീകരിക്കണം. മത്സ്യബന്ധനത്തിന് എത്തിയ 68 അതിഥി തൊഴിലാളികൾക്ക് കൊവിഡ്. ഇവർ മത്സ്യബന്ധനത്തിനെത്തി കടലിൽ തന്നെ കഴിയുന്നത് ശ്രദ്ധയിൽപെട്ടു. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയും പാസില്ലാതെയും വരുന്നവരെ മത്സ്യബന്ധനത്തിന് അനുവദിക്കില്ല. ബേപ്പൂരിൽ നിരീക്ഷണം ശക്തിപ്പെടുത്തും. കോഴിക്കോട് ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കി. ഡയാലിസിസ് സെന്‍റര്‍ നിലനിർത്തി. രോഗികളുടെ സുരക്ഷയ്ക്ക് കൊവിഡ് വാർഡുമായി ബന്ധമില്ലാത്ത വിധത്തിൽ ഡയലാസിസ് സെന്‍റര്‍ പ്രവർത്തിക്കും.