വെട്ടിന്റെ എണ്ണമനുസരിച്ച് പണവും പെണ്ണും ഭക്ഷണവും. ഗുണ്ടയെ വാടകയ്ക്ക് എടുക്കാന്‍ ''റെന്റ് എ ഗുണ്ടാ'' പദ്ധതി. വമ്പന്മാരുടെ തണലില്‍ ക്വട്ടേഷന്‍ 'പണിക്കാര്‍'ക്ക് സുരക്ഷ. കാശും കാറും പെണ്ണും മദ്യവും ഒഴുക്കി ക്വട്ടേഷന്‍കാരും ഗുണ്ടകളും തഴച്ചു വളരുന്നു. കൊച്ചിയില്‍ ആണ് ആസ്ഥാനമെങ്കിലും കോട്ടയംകാരയാ കൗമാരക്കാരും ഇതില്‍ അംഗങ്ങളാണ്. കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ചുള്ള ഒരു 'പത്താംകളം' കൊള്ളപ്പലിശക്കാരന്‍ 'ക്വട്ടേഷന്‍'കാരുടെ ഏജന്റാണ്. ഇയാള്‍ നല്‍കുന്ന പണം പിരിക്കാന്‍ ഗുണ്ടകളാണ് വീടുകളില്‍ പോയി ഭീഷണിപ്പെടുത്തുക. ഇയാള്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ട്.
വടക്കന്‍ പറവൂരില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ പിടിയിലായതോടെയാണ് എറണാകുളം കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങളുടെ പുതിയ കഥകള്‍ പുറത്തുവരുന്നത്. റെന്റ് എ കാര്‍, വസ്തുക്കച്ചവടം, സ്വര്‍ണക്കടത്ത്, പണമിടപാട് തുടങ്ങിയ ബിസിനസുകളില്‍ പലതിലും ഗുണ്ടാസംഘങ്ങള്‍ ഇടപെടാറുണ്ട്. ഇവരുടെ തണലിലാണ് ഈ ഇടപാടുകള്‍ എല്ലാം നടക്കുന്നത്. കൈനിറയെ കാശും ഭക്ഷണവുമടക്കമാണ് ഇവര്‍ക്ക് പ്രതിഫലം. സംസ്ഥാനത്ത് പലയിടത്തും ഇത്തരം സംഘങ്ങള്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എറണാകുളം ജില്ലയിലാണ് ഗുണ്ടാസംഘങ്ങള്‍ വിളയാടുന്നത്. പറവൂര്‍ കേസിലെ പ്രതികള്‍ പെരുമ്പാവൂരിലെ ഒരു ഗുണ്ടാനേതാവിന്റെ അനുയായികളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് പറവൂര്‍ വെടിമറയില്‍ കാഞ്ഞിരപ്പറമ്പില്‍ മുബാറക്കിനെ (24) ഗുണ്ടാസംഘം കുത്തിക്കൊന്നത്. മുബാറക് കൊല്ലപ്പെടുന്നത് ഒരു കാര്‍ കടത്തുന്നത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ്. തൃശൂര്‍ മാളയിലുള്ള ഒരാളില്‍നിന്ന് പ്രതികളില്‍ ഒരാളായ റിയാസ് എടുത്ത 'റെന്റ് എ കാര്‍' നിശ്ചിത സമയത്ത് ഉടമയ്ക്ക് തിരിച്ചുകൊടുക്കാന്‍ തയ്യാറായില്ല. റിയാസ് അറിയാതെ മുബാറക് ഈ കാര്‍ എടുത്തുകൊണ്ടുപോയി കാറുടമയ്ക്ക് നല്‍കി പ്രതിഫലവും വാങ്ങി.
എന്നാല്‍, ഈ വിഷയം തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് പ്രതികള്‍ മുബാറക്കിനെ പറവൂരിലെ മാവിന്‍ ചുവട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തുക്കളെ കൂട്ടിയാണ് മുബാറക്ക് എത്തിയത്. വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. തുടര്‍ന്നാണ് കൊലപാതകം നടന്നത്. അതേസമയം, കൊല്ലപ്പെട്ട മുബാറക്ക് നേരത്തെ അടിപിടി കേസുകളില്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
15 ദിവസം മുമ്പാണ് അങ്കമാലിയില്‍ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ കാപ്പ കേസ് പ്രതി കൊലക്കത്തിക്ക് ഇരയായത്. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയ് (ഗില്ലാപ്പി-40 ) ആണ് കൊല്ലപ്പെട്ടത്. ബിനോയി വളര്‍ത്തിക്കൊണ്ടുവന്ന ''അത്താണി ബോയ്സ്'' എന്ന ക്രിമിനല്‍ സംഘത്തില്‍ ഉടലെടുത്ത പടലപ്പിണക്കമാണ് ആരുംകൊലയ്ക്ക് വഴിവച്ചത്. കേസില്‍ ആദ്യം ആറൃപേരെയും പിന്നീട് മുഖ്യപ്രതികളായ ഗ്രിന്റേഷ്, ലാല്‍ കിച്ചു, കൃഷ്ണന്‍കുട്ടി എന്നിവരും പിടിയിലായി.
മുബാറക് കൊല, ഉണ്ണിക്കുട്ടന്‍ വധം, ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്. ഈ കേസുകള്‍ക്കെല്ലാം പിന്നില്‍ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പലതവണ ഈ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം കവര്‍ച്ച, കുഴല്‍പ്പണം തട്ടല്‍, വസ്തു തര്‍ക്കത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുക്കല്‍ എന്നിവയാണ് ഇയാളുടെ നേതൃത്വത്തില്‍ നടന്നിരുന്നത്. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി പെരുമ്പാവൂരിലെ ഒരു ഗുണ്ടാതലവന് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ.