പാലാ: മലയാളി വൈദികന് ഇറ്റലിയുടെ സാംസ്ക്കാരിക പുരസ്ക്കാരം. റോമിൽ വത്തിക്കാൻ റേഡിയോയുടെ ചുമതല വഹിക്കുന്ന റവ. ഫാ. എബ്രാഹം കാവളക്കാട്ടിനാണ് ഇറ്റലിയിലെ ഏറ്റവും പ്രധാന ബഹുമതികളിൽ ഒന്നായ "പാന്തയോൺ അന്തർദ്ദേശീയ സാംസ്കാരിക പുരസ്ക്കാരം" ലഭിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള ഒരു വൈദികന് ആദ്യമായാണീ ബഹുമതി ലഭിക്കുന്നത്.
ഇന്നലെ ന്യുയോർക്കിലെ ഇറ്റാലിയൻ കോൺസുലേറ്റിൽ നടന്ന സമ്മേളനത്തിൽ പാന്തയോൺ അന്തർദ്ദേശീയ സാംസ്ക്കാരിക ഫൗണ്ടേഷൻ പ്രസിഡൻറ് ജോവാൻനീ ഫാ.എബ്രഹാമിന് പുരസ്ക്കാരം സമ്മാനിച്ചു.
സലേഷ്യന്‍ സഭയുടെ മദ്രാസ് പ്രോവിന്‍സ് അംഗമായ ഫാ. അബ്രാഹം കാവളക്കാട്ട് കോട്ടയം, പാലാ ഏഴാച്ചേരി കാവളക്കാട്ട് കുടുംബാംഗമാണ്.
“ദൈവത്തിന്‍റെ വിസ്മയാവഹമായ വഴികള്‍ - അക്രൈസ്തവ സഹോദരങ്ങളുടെ രക്ഷയെ സംബന്ധിച്ചുള്ള സഭയുടെ പ്രബോധനാധികാരത്തിന്‍റെ വ്യാഖ്യാനപഠനം”
എന്ന പേരില്‍ ഇറ്റാലിയന്‍ ഭാഷയില്‍ പ്രസിദ്ധപ്പെടുത്തിയ ദൈവശാസ്ത്ര രചനയ്ക്കാണ് ഫാ. എബ്രഹാമിന് കവളക്കാട്ടിനു പുരസ്കാരം ലഭിച്ചത്.
അക്രൈസ്തവരായ സഹോദരങ്ങളുടെ രക്ഷയെ സംബന്ധിച്ച കാരണങ്ങളും ദൈവത്തിന്‍റെ വഴികളും രണ്ടാം വത്തിക്കാന്‍ സൂനഹദോസിനും അതിനുശേഷം ഇന്നുവരെയ്ക്കുമുള്ള സഭയുടെ പ്രബോധനങ്ങളെ അധികരിച്ചുള്ള പഠന നിരീക്ഷണങ്ങളും ചേർന്നതാണ് ഫാ. എബ്രഹാമിന്റെ പുസ്തകം.
ഇറ്റലിയന്‍ കോണ്‍സുലേറ്റ് ജനറല്‍, ഫ്രാന്‍ചേസ്കോ ജെനുവര്‍ദി, വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ തലവന്‍, ഡോ. പാവുളോ റുഫീനി, റോമിലെ സപിയെന്‍സാ യൂണിവേഴ്സിറ്റിയുടെ മുന്‍-റെക്ടര്‍, പ്രഫസര്‍ ലുയിജി ഫ്രാത്തി, ഹോണ്ടൂരാസിലെ തെഗൂചിഗല്‍പ അതിരൂപതാദ്ധ്യക്ഷന്‍, സലേഷ്യന്‍ കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ റോഡ്രിഗ്സ് മരദിയാഗ എന്നിവരും പുരസ്കാര സമർപ്പണ സമ്മേളനത്തിൽ പങ്കെടുത്തു.
സകല മനുഷ്യരും ദൈവത്തെ തേടുകയാണെന്നും, അതിനാല്‍ അവര്‍ ഏതു മതസ്ഥരായാലും ദൈവത്തിന്‍റെ കൃപാതിരേകം എല്ലാവരിലും വര്‍ഷിക്കപ്പെടുന്നുണ്ടെന്ന ദൈവശാസ്ത്ര പണ്ഡിതന്മാരുടെയും സഭാപ്രബോധനങ്ങളുടെയും വീക്ഷണങ്ങളുടെ പ്രതിധ്വനികള്‍ ഫാ.എബ്രഹാം തന്‍റെ രചനയില്‍ തന്മയത്വത്തോടെ കൂട്ടിയിണക്കിയിട്ടുണ്ട്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ഇതര മതങ്ങളെ സംബന്ധിച്ച തുറന്ന നിലപാട്, ജോണ്‍ 23- Ɔമന്‍, പോള്‍ 6- Ɔമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് 16- Ɔമന്‍, പാപ്പാ ഫ്രാന്‍സിസ് എന്നീ സഭാദ്ധ്യക്ഷന്മാരുടെയും ഇതു സംബന്ധിച്ച തനിമയാര്‍ന്ന വീക്ഷണങ്ങള്‍ എന്നിവയും ഫാ. കാവളക്കാട്ട് തന്‍റെ പഠനത്തില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രേഖീകരിച്ചിട്ടുണ്ട്.
വത്തിക്കാന്‍റെ ഔദ്യോഗിക പ്രസ്സാണ് ഫാ. കാവളക്കാട്ടിന്‍റെ 750 പേജുകളുള്ള പഠനഗ്രന്ഥത്തിന്‍റെ പ്രസാധകര്‍.
റോമിലെ പൊന്തിഫിക്കല്‍ സലീഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യറ്റും, ഫ്ളോറന്‍സ് യൂണിവേഴ്സിറ്റിയില്‍നിന്നും സൈദ്ധാന്തിക ദൈവശാസ്ത്രത്തില്‍ പി. എച്ച്. ഡി.ബിരുദവുമുള്ള ഫാ.എബ്രാഹം തന്റെ പി.എച്ച്. ഡി. പ്രബന്ധം വികസിപ്പിച്ചാണ് ബൃഹത്തായ ഈ പഠനഗ്രന്ഥം തയ്യാറാക്കിയത്.