ന്യൂഡല്‍ഹി: പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കിരണ്‍ ബേദിയെ നീക്കി. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദർരാജന് പുതുച്ചേരിയുടെ അധിക ചുമതല നല്‍കി. ചൊവ്വാഴ്ച രാത്രി രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ ഒരാൾ ചുമതലയേൽക്കും വരെ ഡോ.തമിഴിസൈ സൗന്ദർരാജൻ അധിക ചുമതലയായി പുതുച്ചേരി ഗവർണർ സ്ഥാനവും വഹിക്കണമെന്ന് ഉത്തരവിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി.
കിരൺ ബേദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി രംഗത്തെത്തിയിരുന്നു. പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് കിരൺ ബേദിയെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഗവർണർ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവെക്കുകയും സര്‍ക്കാര്‍ ഭൂരിപക്ഷം നിലനിര്‍ത്താനാവാതെ സര്‍ക്കാര്‍ ആടിയുലയുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇക്കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് സ്ഥാനം രാജിവെച്ചത്. എ.നമശ്ശിവായം, ഇ. തീപ്പായ്ന്താന്‍ എന്നിവര്‍ ജനുവരി 25 നാണ് എം.എല്‍.എ. സ്ഥാനങ്ങള്‍ രാജിവെച്ചത്. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവു രാജിവെക്കുന്നതായി തിങ്കളാഴ്ച വൈകുന്നേരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. 5