ഡെന്മാർക്ക്: പ്രമുഖ ഡാനിഷ് കാർടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു(86). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായാറാഴ്ച്ചയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രവാചകൻ മുഹമ്മദിന്റെ വിവാദ കാർട്ടൂൺ വരച്ചത് കുർട്ട് വെസ്റ്റർഗാർഡ് ആയിരുന്നു. 2005 ൽ പുറത്തിറങ്ങിയ ഈ കാർട്ടൂണിനെ തുടർന്ന് ലോകത്തെമ്പാടും ഇസ്ലാം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡാനിഷ് പത്രമായ ദി ജുട് ലാന്റ് പോസ്റ്റിലാണ് കാർട്ടൂൺ ആദ്യം പ്രസിദ്ധീകരിച്ചത്.
പിന്നീട് ഫ്രഞ്ച് മാസികയായ ഷാര്‍ലെ എബ്ദോ 2006 ല്‍ കാർട്ടൂൺ പുനപ്രസിദ്ധീകരിച്ചതോടെ വീണ്ടും വിവാദങ്ങളും ആക്രമങ്ങളും ഉണ്ടായി. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഈ നടപടിയെ അപലപിച്ചിരുന്നു. 2011 നവംബറിലാണ് ഷാര്‍ലെ ഹെബ്ദോ ഓഫീസിനു നേരെ ആദ്യം ബോംബാക്രമണം നടന്നത്. 2013 ല്‍ ഷാര്‍ലെ ഹെബ്ദോ വിവാദ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ എഡിഷന്‍ പ്രസിദ്ധീകരിച്ചു.
മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണ് കാർട്ടൂൺ എന്നായിരുന്നു വിമർശനം. ഡെന്മാർക്കിലും കാർട്ടൂണിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. മുസ്ലീം രാജ്യങ്ങളിലെ അംബാസിഡർമാർ ഡെന്മാർക്ക് സർക്കാരിന് പരാതിയും നൽകി.
2005 ല്‍ 12 എഡിറ്റോറിയല്‍ കാര്‍ട്ടൂണുകളാണ് ദി ജുട് ലാന്റ് പോസ്റ്റിൽ വന്നത്. ഇതില്‍ ഭൂരിഭാഗവും പ്രവാചകന്‍ മുഹമ്മദിനെ ആസ്പദമാക്കിയായിരുന്നു. അന്ന് കാർട്ടൂണിനെതിരെ ഡെന്‍മാര്‍ക്കില്‍ പ്രതിഷേധം ഉയരുകയും കാര്‍ട്ടൂണിസ്റ്റിനെതിരെ നിരന്തര വധ ശ്രമങ്ങളുണ്ടാകുകയും ചെയ്തിരുന്നു.
എന്നാൽ, യാഥാസ്ഥിതിക മുസ്ലീങ്ങളും തീവ്രവാദികളും മതങ്ങളെ ദുരുപയോഗിക്കുന്നതിനെ കുറിച്ചാണ് തന്റെ കാർട്ടൂണുകളെന്നായിരുന്നു വെസ്റ്റർഗാർഡിന‍്റെ വിശദീകരണം. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2015 ല്‍ ഷാര്‍ലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.