ന്യൂഡല്‍ഹി: രാജ്യസഭയ്ക്കു പിന്നാലെ ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള ബില്ല് ലോക്‌സഭയും പാസ്സാക്കി. രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം നിലവിലുള്ള 49ശതമാനത്തില്‍നിന്ന് 74 ശതമാനമായി ഉയര്‍ത്തുന്നതാണ് ബില്ല്.
ബില്ലിലെ വ്യവസ്ഥയനുസരിച്ച് ബോര്‍ഡിലെ ഭൂരിഭാഗം ഡയറക്ടര്‍മാരും മാനേജുമെന്റ് വിദഗ്ധരും ഇന്ത്യക്കാര്‍തന്നെയായിരിക്കും. അതിനുപുറമെ, ലാഭത്തിന്റെ നിശ്ചിത ശതമാനം പൊതു കരുതല്‍ ധനമായി നിലനിര്‍ത്തുകയുംവേണമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.
2015 ലാണ് ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ പരിധി സർക്കാർ 26 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർത്തിയത്. വിദേശ നിക്ഷേപ പരിധി 24 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർത്തിയപ്പോൾ 2015 ന് ശേഷം ഇൻഷുറൻസ് മേഖലയിൽ 26,000 കോടി രൂപ വിലമതിക്കുന്ന എഫ്ഡിഐ ഇന്ത്യയ്ക്ക് ലഭിച്ചുവെന്ന് നിർമല സീതാരാമൻ പറഞ്ഞു.