ഒരേ മണ്ഡപത്തിൽ രണ്ടു യുവതികളെ യുവാവ് വിവാഹം കഴിച്ചു.സംഭവം നടന്നത് മദ്ധ്യപ്രദേശിലെ ബൈത്തൂൾ ജില്ലയിലുള്ള 'ഘോടാഡോംഗ്രി' ബ്ലോക്കിലെ 'കൊറിയ' ഗ്രാമത്തിലാണ്.ഇന്നലെയായിരുന്നു വിവാഹം. ഈ വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഗ്രാമത്തിലെ ആദിവാസിയുവാവായ സന്ദീപ് ഉയിക്കേ ഭോപ്പാലിൽ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ പരിചയപ്പെട്ട ഹോഷംഗാബാദ് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചുറപ്പിച്ചിരുന്നു.
ഇതറിയാതെ ഡിഗ്രികഴിഞ്ഞുവരുന്ന മകനുവേണ്ടി വീട്ടുകാർ നടത്തിയ കല്യാണാലോചനകൾ ചെന്നെ ത്തിയത് അടുത്ത ഗ്രാമത്തിലുള്ള ഒരു യുവതിയിലാണ്. വീട്ടുകാർ ഗ്രാമമുഖ്യൻറെ നേതൃത്വത്തിൽ വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർക്ക് വാക്കുനൽകുകയും ചെയ്തു.ഒപ്പം വിവാഹത്തീയതിയും തീരുമാനിച്ചു.
പയ്യൻ മടങ്ങിവന്നതോടെ വിഷയം വിവാദമായി മാറി. ഒടുവിൽ ആദിവാസി മുഖ്യന്റെ നേതൃത്വത്തിൽ ജനസഭ വിളിച്ചുകൂട്ടി. അതിനൊടുവിൽ, സർവ്വസമ്മതപ്രകാരം യുവാവ് രണ്ടു പെൺകുട്ടികളെയും ഒരേസമയം വിവാഹം കഴിക്കണമെന്ന് തീർപ്പുകല്പിക്കുകയായിരുന്നു.
തീരുമാനം ഇരു യുവതികളും യുവാവും മൂന്നു കുടുംബങ്ങളും അംഗീകരിച്ചതോടെ ഗ്രാമീണരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ വിവാഹവും വിവാഹസൽക്കാരവും നടത്തപ്പെട്ടു.
ഈ വിവാഹം നിയമവിരുദ്ധമാണെന്നും ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും അതിനുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചുകഴിഞ്ഞതായും ബൈത്തൂൾ തഹസീൽദാർ അറിയിച്ചു.
ഒരു കാര്യം പറയാതെ തരമില്ല. ഈ വിവാഹത്തിൽ ഗ്രാമീണരും വധൂവരന്മാരുടെ മൂന്നു കുടുംബങ്ങളും വളരെ സന്തോഷത്തിലാണ്.