ഇന്ത്യ - പാക്ക് വിഭജനകാലത്തുകണ്ട അതേ ദൃശ്യങ്ങൾ - ജിത്ലാൽ പഹൽവാൻ !
പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഹൈവേകളിൽ കാണപ്പെടുന്ന പ്രവാസിത്തൊഴിലാളികളുടെ ജന്മനാടുകളിലേക്കുള്ള ആരുടേയും കണ്ണു നയിക്കുന്ന കൂട്ട ഒഴുക്ക്, 1947 ലെ ഇന്ത്യ - പാക്കിസ്ഥാൻ വിഭജനകാലത്തെ പാലായനത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് പഞ്ചാബിലെ ഭട്ടിണ്ടയിൽ നിന്നുള്ള 87 കാരനായ പഴയ കോണ്‍ഗ്രസ് നേതാവ് ജിത്‌ലാൽ പഹൽവാൻ പറയുന്നു.
ആരുടേയും മനസ്സിനെ പിടിച്ചുലയ്ക്കുന്ന ദൃശ്യങ്ങളാണ് ഇതിൽ പലതും. ഈ തൊഴിലാളികളെ ബസ്സുകളിലും ട്രെയിനുകളിലും അവരുടെ നാടുകളിലേക്കയക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം ഇതുവരെ നടപ്പായിട്ടില്ല.
ഇന്ത്യയിൽ ഇത്തരത്തിലുള്ള 8 കോടി പ്രവാസിത്തൊഴിലാളികളുണ്ടെന്ന് കേന്ദ്രസർക്കാർ ഇന്ന് പുറത്തി റക്കിയ സർക്കുലറിനെ ഉദ്ധരിച്ച് ബിബിസി അറിയിക്കുന്നു. ഡൽഹിയിൽ മാത്രം 50 ലക്ഷം പ്രവാസി ത്തൊഴിലാളികളുണ്ടത്രേ. പകുതിപ്പേർ മടങ്ങിപ്പോയാലും നിർമ്മാണമേഖലകളും കൃഷിയും വ്യവസാ യങ്ങളും നിലച്ചുപോകാനിടയുണ്ട്.
പോകുന്ന പ്രവാസികൾ മടങ്ങി വന്നില്ലെങ്കിൽ പഞ്ചാബിലെ കൃഷിയെ അത് ഗുരുതരമായി ബാധിക്കും. രാജ്യത്തിന്റെ അന്നംതന്നെ മുടങ്ങാനും അതിടയാക്കും.
മുംബൈ, പൂണെ , നാസിക്ക് എന്നിവിടങ്ങളിലും ഇതുതന്നെയാണാവസ്ഥ. പോകുന്ന തൊഴിലാളികൾ തിരിച്ചുവന്നില്ലെങ്കിൽ തൊഴിലാളികളില്ലാത്തതുമൂലമുള്ള ലോക്ക് ഡൗൺ അവിടെല്ലാം സംഭവിച്ചേക്കാം.
ഗുജറാത്തിലെ സൂറത്തിൽ 4 ലക്ഷം പ്രവാസിത്തൊഴിലാളികളാണുണ്ടായിരുന്നത്. അതുപോലെ തന്നെ ബറോഡയിലും. വ്യവസായശാലകളും തുണിമില്ലുകളും നിർമ്മാണമേഖലയും പ്രവർത്തനസജ്ജമാകാൻ അവരുടെ മടങ്ങിവരവ് അനിവാര്യമാണ്.
ഇനി അവരുടെ മടങ്ങിവരവ് അത്ര അനായാസമാകില്ല എന്നാണു പല വിദഗ്ധരുടെയും നിഗമനം. കാരണം സംസ്ഥാന സർക്കാരുകൾ ഇവർക്കായി പല നൂതന പദ്ധതികളും ആവിഷ്‌ക്കരിക്കാൻ സാദ്ധ്യതയുണ്ട്. പ്രവാസികൾക്ക് മതിയായ വേതനവും ആനുകൂല്യങ്ങളും നൽകാതെ പലരും ചൂഷണം ചെയ്യുന്നത് പതിവായിരുന്നു. സ്വന്തം സംസ്ഥാനത്തുതന്നെ തൊഴിൽ ലഭിച്ചാൽ ഇനി അതിനറുതിവന്നേക്കാം.
കൂടുതൽ കൂലിയും മെച്ചപ്പെട്ട സൗകര്യങ്ങളും ആവശ്യപ്പെടാനും നേടിയെടുക്കാനും തൊഴിലാളികൾ പ്രാപ്തരാകാനിടയുണ്ട്. അതാതു സംസ്ഥാനങ്ങളിൽ തൊഴിലുറപ്പു പദ്ധതികളും , പുതിയ സംരംഭങ്ങളും തുടങ്ങാൻ സർക്കാരുകൾസന്നദ്ധമായാൽ പുറത്തേക്കുള്ള അവരുടെ ഒഴുക്ക് നിയന്ത്രിക്കാനാകും.
അഥവാ പുറത്തു പോകണമെങ്കിൽ അതിലും മെച്ചപ്പെട്ട കൂലിയും സൗകര്യങ്ങളും നൽകാൻ സംരംഭകർ തയ്യറാകേണ്ടിവരും. അങ്ങനെവരുമ്പോൾ അത് തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥയിൽ നിന്ന് ഉയർച്ചയിലേക്കായിരിക്കും
അവരെ നയിക്കുക എന്നത് തർക്കമറ്റ സംഗതിയാണ്.