New Update
ലഖ്‌നൗ: പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കഗാന്ധി. കോവിഡ് രണ്ടാം തരംഗത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വളരെ നല്ല രീതിയില്‍ നേരിട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രിയങ്ക രംഗത്തെത്തിയത്.
പ്രധാനമന്ത്രി 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' നല്‍കിയതുകൊണ്ട് സംസ്ഥാനത്തെ യഥാര്‍ത്ഥ കോവിഡ് സ്ഥിതി മറച്ചുവെക്കാന്‍ കഴിയില്ലെന്നാണ് അവരുടെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് പ്രിയങ്ക വിമര്‍ശനം ഉന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ ഒരാഴ്ച്ചത്തെ പ്രചാരണത്തിനെത്തിയ പ്രിയങ്ക, യുപി സർക്കാരിനോടുള്ള പ്രതിഷേധാത്മകമായി ഗാന്ധി സ്മൃതിയിൽ നിശബ്ദ ധർണ നടത്തി.
ജനങ്ങളോട് വളരെ ക്രൂരമായും, അവഗണനാ മനോഭാവത്തിലുമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ കാലത്ത് പെരുമാറിയത്. വളരെയധികം കഷ്ടതകളും ദുരിതവുമാണ് സംസ്ഥാനത്തെ ജനങ്ങള്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ കാലത്ത് നേരിട്ടത്. ഇതിന് പരിഹാരം കാണുന്നതിലും കോവിഡിനെ നേരിടുന്നതിലും യോഗി തികഞ്ഞ പരാജയമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രിയങ്കയുടെ ലഖ്‌നൗ സന്ദർശനം. ഭാരവാഹി യോഗത്തിന് ശേഷം കൊവിഡ് പ്രതിസന്ധി തീർത്ത സ്ഥലങ്ങൾ സന്ദർശിക്കുകയാണ് പ്രിയങ്ക.