രചനയുടെ സ്വാഭാവികമായ ഒഴുക്കുകൊണ്ട് മലയാളസാഹിത്യത്തെ ലോകസാഹിത്യത്തത്തോ ടൊപ്പം എത്തിക്കുന്നതിൽ എം. ടി. വാസുദേന്‍ നായരുടെ സംഭാവന അതുല്യമാണെന്ന് സൗഹൃദം ദേശീയവേദി. മലയാളഭാഷയുടെമഹാപുത്രനും മലയാള സാഹിത്യതറവാട്ടിലെ കാരണവരുമായ എം. ടി. യുടെ ജന്മദിനമായ ബുധനാഴ്ച സൗഹൃദം ദേശീയവേദി മലയാള സാഹിത്യ സംഗമം നടത്തി. എം. ടി. യും മലയാളഭാഷയും എന്ന വിഷയത്തിൽ എം. ടി. യുടെ കൃതികളെ വിലയിരുത്തി.
എംടിവാസുദേവൻനായർ
നോവലിസ്റ്റ് , തിരക്കഥാകൃത്ത് , ചലചിത്രസംവിധായകൻ , നിർമ്മാതാവ് , സാഹിത്യകാരൻ , നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയായ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ ജനിച്ചത് 1933 ജൂലൈ 15 നായിരുന്നു.
കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയം. ഔദ്യോഗിക ജീവിതം കൂടുതലും കോഴിക്കോടായിരുന്നു.
സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോക ചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1957-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട് ' ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്) , ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്) , വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്) , എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ് , ഒരു വടക്കൻ വീരഗാഥ , സദയം , പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എം.ടി.വാസുദേവൻനായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിർമ്മാല്യം' സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ്.
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാന സൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005 ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി. ബുധനാഴ്ച്ച അദ്ദേഹത്തിന്റെ 87..ആം പിറന്നാൾ ആയിരുന്നു.
പുറംലോകം കാണാത്ത കോവിഡ് കാലത്തെ പിറന്നാൾ ദിനമായതിനാൽ ആഘോഷങ്ങളില്ലാത്ത പിറന്നാൾ ദിനമായിരുന്നു.നടക്കാവ് കൊട്ടാരം റോഡിലെ പതിവ് സായാഹ്ന സവാരി പോലുമില്ല. മൂകാംബികാ സന്ദർശനവും കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയിലെ ജൂലൈ മാസത്തെ പതിവ് ചികിത്സയുമില്ല.
ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ഒരു പ്രാർത്ഥന മാത്രമേയുള്ളൂ. ലോകം രോഗഭീതിയിൽ നിന്നും മുക്തമാകണേ യെന്നുള്ള പ്രാർത്ഥന. എം. ടി. ക്ക് ജന്മദിനാശംസകൾ നേർന്ന ചടങ്ങിൽ സൗഹൃദം ദേശീയവേദി പ്രസിഡന്റ് പി. വി. സഹദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, കൺവീനർ കെ. മണികണ്ഠൻ, ഹരി, പ്രമോദ് എന്നിവർ പ്രസംഗിച്ചു.