റിയാദ്- കോവിഡ്19 പ്രതിരോധ മരുന്ന് ഏറ്റവും കുറഞ്ഞ നിരക്കിലും നീതിയുക്തമായും ലഭ്യമാക്കുന്നതിനുള്ള ആഗോള ശ്രമങ്ങളിൽ സൗദി അറേബ്യ പൂർണ പിന്തുണ നൽകുമെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രസ്താവിച്ചു.ഇതുമായി ബന്ധപെട്ട് ലോകരാജ്യങ്ങളുമായി സൗദി അറേബ്യ ശ്രമം നടത്തിവരികയാണ്. ജി 20 ഉച്ചകോടി സമാപിച്ചതിന് ശേഷം നടത്തിയ വിശദീകരണത്തിലാണ് കിരീടവകാശി ഇക്കാര്യം വ്യക്തമാക്കിയത്.
സൽമാൻ രാജാവിന്റെ പേരിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രത്തലവന്മാർക്കും അന്തർദേശീയ സംഘടനാ പ്രതിനിധികൾക്കും വ്യവസായ പ്രമുഖർക്കും അദ്ദേഹം കൃതജ്ഞത പ്രകടിപ്പിച്ചു.
ലോകത്ത് എല്ലായിടത്തും കോവിഡ് മഹാമാരിയുടെ ആഘാതം സൃഷ്ട്ടിച്ചിട്ടുണ്ട് ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതം കുറക്കുന്നതിനാണ് ഉച്ചകോടി മുഖ്യ പരിഗണന നൽകിയതെന്ന് കിരീടാവകാശി പറഞ്ഞു.
സ്ത്രീകൾക്കും യുവാക്കൾക്കും മതിയായ വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനെ സംബന്ധിച്ചും ഉച്ചകോടി ചർച്ച ചെയ്തുവെന്ന് സൗദി കിരീടാവകാശി വിശദീകരിച്ചു.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ ജി 20 അംഗങ്ങൾ 21 ബില്യൺ ഡോളർ അനുവദി ച്ചിരുന്നു. ഇതിലേക്ക് 500 മില്യൺ റിയാൽ സൗദി അറേബ്യയും വകയിരുത്തിയിരുന്നു. പ്രതിസന്ധി യിൽ അകപ്പെട്ട സ്ഥാപനങ്ങളെ സഹായിക്കുന്നതിനും വ്യക്തികളുടെ ജീവിത നിലവാരം മെച്ച പ്പെടുത്തുന്നതിനും ജി 20 മൂന്ന് ട്രില്യൺ യു.എസ് ഡോളർ അനുവദിക്കും.
കോവിഡ് ഏറെ പ്രതിസന്ധിയിലാക്കിയ രാജ്യങ്ങളുടെ കടബാധ്യത തീർക്കാൻ 14 ബില്യൺ ഡോളർ അനുവദിക്കാനും ഉച്ചകോടിയിൽ തീരുമാനമായി. ഇതിന് പുറമെ, വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനായി ഡവലപ്‌മെന്റ് ബാങ്കുകൾ, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്), വേൾഡ് ബാങ്ക് എന്നിവ മുഖേന 350 ബില്യൺ ഡോളറും ചെലവഴിക്കും. കോവിഡ് പ്രതിസന്ധിക്കിടയിലും അതിനെ മറികടക്കുന്ന രീതിയിലാണ് സൗദി അറേബ്യ ജി 20 ഉച്ചകോടി സംഘടിപ്പിച്ചതെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൂട്ടിച്ചേർത്തു.