കൊറോണയ്ക്കും സന്യാസിമാരുടെ കൊലപാതകങ്ങൾക്കുമെതിരേ ഇൻഡോറിലെ സ്വന്തം ആശ്രമമായ 'ഗോമത്ഗിരി' യിൽ കമ്പ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന നാംദിയോ ദാസ് ത്യാഗി 7 മണിക്കൂർ നിരാഹാര യജ്ഞം നടത്തുകയുണ്ടായി.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചുറ്റും അഗ്നികുണ്ഡമൊരുക്കി അതിനുനടുവിലിരുന്ന് പൊരിവെയിലത്ത് മന്ത്രജാപം നടത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ നിരാഹാരയജ്ഞം. തൊട്ടുപിന്നിൽ ഇതേ രീതിയിൽ അദ്ദേഹത്തിൻ്റെ ശിഷ്യനും നിരാഹാരം അനുഷ്ഠിക്കുകയുണ്ടായി.
മഹാരാഷ്ട്രയിലെ പാൽഘറിലും ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിലും നടന്ന സന്യാസിമാരുടെ കൊല പാതകങ്ങളിൽ പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ മുഖ്യലക്ഷ്യം. എന്നാൽ അതോടൊപ്പം കൊറോണയിൽ നിന്നും രാജ്യത്തെ ജനങ്ങൾക്ക് രക്ഷയും കൊറോണയ്ക്ക് ശമനവുമുണ്ടാകണമെന്ന് താൻ ദൈവത്തോടപേക്ഷിച്ചുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
വേറിട്ട നിലപാടുകൾ കൊണ്ട് പ്രസിദ്ധനാണ് ഇദ്ദേഹം. മദ്ധ്യപ്രദേശിലെ മുൻ ശിവാരാജ്‌സിംഗ് ചൗഹാൻ മന്ത്രിസഭയിൽ കമ്പ്യൂട്ടർ ബാബ സഹമന്ത്രിയായിരുന്നു. കഴിഞ്ഞ കമൽനാഥ് മന്ത്രിസഭ അദ്ദേഹത്തെ നർമ്മദ, ക്ഷിപ്ര, മന്ദാകിനി നദികളുടെ ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കുകയുണ്ടായി.
മുൻപ് 2014 ൽ തന്നെ മദ്ധ്യപ്രദേശിൽനിന്നുള്ള ലോക്‌സഭാ സ്ഥാനാർത്ഥിയാക്കണമെന്ന് അദ്ദേഹം ആം ആദ്‌മി പാർട്ടിയോടഭ്യർത്ഥിച്ചിരുന്നു. ഇപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ശക്തമായി അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്.