നരേന്ദ്രമോദിക്കെതിരേ വാരണാസിയിൽ മത്സരിക്കാൻ ഇദ്ദേഹം ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നാളെമുതൽ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫിസ് പ്രവർത്തിക്കുക വാരണാസിയിലെ ഹരിചന്ദ്ര ഘാട്ട് ശ്മശാനത്തിലായിരിക്കും. അവിടെയും ശവമഞ്ചലിലായിരിക്കും അദ്ദേഹം വിരാചിക്കുക.
രാജൻ യാദവ് എന്നാണ് ബാബയുടെ യഥാർത്ഥ പേര്. ആർഥി ബാബാ ( ശവമഞ്ചൽ ബാബാ ) എന്നാണറിയപ്പെ ടുന്നത്. യാത്രയും വിശ്രമവും ഉറക്കവുമെല്ലാം ശവമഞ്ചലിലാണ്. ശവമഞ്ചൽ ചുമക്കാൻ നാല് ശിഷ്യന്മാരുമുണ്ട്...
രാജ്യത്ത് അഴിമതി വർദ്ധിച്ചിരിക്കുന്നു എന്നും ജനാധിപത്യം അഴിമതിക്കാരായ നേതാക്കൾമൂലം അർത്ഥശൂന്യമായിരിക്കുന്നുവെന്നും മാലിന്യക്കൂമ്പാരമായി മാറിയ പവിത്ര ഗംഗയെ രക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നുമാണ് ഇദ്ദേഹത്തിന്റെ വാദമുഖങ്ങൾ. ഇതിനൊക്കെ ശാശ്വത പരിഹാരം കാണുകയാണ് തന്റെ ലക്ഷ്യമെന്നും ബാബാ പ്രഖ്യാപിക്കുന്നു.അഴിമതിക്കെതിരേ 2009 മുതൽ താൻ ശവയാത്ര നടത്തുകയാണെന്നും അവസാനം എല്ലാവരും ഇതുപോലെ ശവമഞ്ചലിലേറേണ്ടവരാണെന്നും അതോർമ്മിപ്പിക്കാനാണ് തന്റെ യാത്രയെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞതവണയും മോഡിക്കെതിരെ ഇദ്ദേഹം നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നെങ്കിലും അത് നിരസിക്കപ്പെട്ടു.ഇതുവരെ 4 തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെട്ടിവച്ചതുക നഷ്ടപ്പെടുകയായിരുന്നു.കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും അനുമോദനപത്രിക ആരും നല്കാതിരുന്നതിനാൽ അത് നടന്നില്ല.2009 ൽ യോഗി ആദിത്യനാഥിനെതിരെ മത്സരിച്ചെങ്കിലും ദയനീയ പരാജയമായിരുന്നു ഫലം.