മൂന്നുവർഷമായി മുടങ്ങിക്കിടന്ന കേന്ദ്ര മോട്ടോർ വാഹന ഭേദഗതി ബിൽ ലോക്‌സഭയുടെ ഈ സമ്മേളനത്തി ൽ അവതരിപ്പിക്കുകയാണ്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയാണ് ഇന്നലെ ഈ പ്രഖ്യാപനം നടത്തിയത്.ഈ വരുന്ന ജൂൺ 17 മുതലാണ് ലോക്‌സഭാ സമ്മേളനം തുടങ്ങുക.
ആദ്യ ആഴ്ചയിൽത്തന്നെ ബിൽ അവതരിപ്പിക്കാനാണ് പരിപാടി. ബില്ലിന് പ്രതിപക്ഷ പിന്തുണയുള്ളതിനാൽ രാജ്യസഭയിലും പാസ്സാകുമെന്നുറപ്പാണ്. അങ്ങനെവന്നാൽ 2 മുതൽ 3 മാസത്തിനകം നിയമം പ്രാബല്യത്തിൽ വരുന്നതാണ്. പുതിയ മോട്ടോർ വാഹന ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ താഴയെപ്പറയുംപ്രകാരമാണ്.
ഹെൽമറ്റില്ലാതെ ടൂ വീലർ ഓടിച്ചാൽ - 2000 രൂപ പിഴ കൂടാതെ മൂന്നുമാസത്തേക്ക് ലൈസൻസും സസ്‌പെൻഡ് ചെയ്യപ്പെടും.
മദ്യപിച്ചു വാഹനമോടിച്ചാൽ - 10000 രൂപ പിഴ.
ഹിറ്റ് ആൻഡ് റൺ - പിഴ 25000 ൽ നിന്നും 2 ലക്ഷം.
വാഹനാപകടത്തിൽ മരണപ്പെട്ടാൽ നഷ്ടപരിഹാരം 10 ലക്ഷം രൂപ.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കുറ്റം വാഹനഉടമയ്ക്കും രക്ഷാകർത്താവിനുമാകും. അവർക്ക് 25000 രൂപ പിഴയും 3 വര്ഷം വരെ തടവും ലഭിക്കാം.
പ്രായപൂർത്തിയാകാത്തവർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം നിയമനടപടികൾ കൈക്കൊള്ളുകയും വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്യും.
ആംബുലൻസ് ,ഫയർ എഞ്ചിൻ എന്നിവയ്ക്ക് വഴികൊടുക്കാത്ത വാഹനങ്ങൾക്ക് 10000 രൂപയാകും പിഴ.
ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ 500 രൂപയിൽനിന്ന് 1000 രൂപയാകും.
നിയമത്തിൽ വികലാംഗർക്ക് പൂർണ്ണമായ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
ഈ നിയമത്തിന് 2016 ൽ കേന്ദ്ര ക്യാബിനറ്റ് അനുമതിനൽകുകയും 2016 ആഗസ്റ്റ് 9 നു ലോക്‌സഭയിൽ അവതരിപ്പിക്കുകയും ചെയ്തതാണ്.എന്നാൽ അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് പാർലമെന്റിലെ സ്ഥിരസമിതിക്ക് ഇത് ആവശ്യമായ ഭേദഗതികൾക്കായി അയക്കുകയായിരുന്നു. 16 ഭേദഗതികളോടെ വീണ്ടും ലോക്സഭയിലവതരിപ്പിച് 2017 ഏപ്രിൽ 10 ന് പാസ്സാക്കുകയും ചെയ്തു.
എന്നാൽ രാജ്യസഭയിലെത്തിയപ്പോൾ പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് പാസ്സാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ചർച്ചകളിലൂടെ സമവായം രൂപപ്പെട്ടതിനാൽ ബിൽ രാജ്യസഭയിലും പാസ്സാകുമെന്നുറപ്പാണ്.