ചണ്ഡീഗഡ്: ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ സ്വര്‍ണമെന്ന് ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നത്തിന് വിരാമം കുറിച്ച, ജാവലിന്‍ ത്രോയിലൂടെ 'പൊന്നണിഞ്ഞ' നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നീരജിന് ക്ലാസ് 1 കാറ്റഗറി ജോലി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പഞ്ച്കുളയില്‍ അത്‌ലറ്റുകള്‍ക്കായി സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും. താത്പര്യമുണ്ടെങ്കില്‍ നീരജിനെ അതിന്റെ മേധാവിയാക്കും. മറ്റ് താരങ്ങളെപോലെ, 50 ശതമാനം ഇളവോടെ നീരജിന് പ്ലോട്ട് നല്‍കുമെന്നും ഖട്ടര്‍ പറഞ്ഞു.
https://www.facebook.com/ANINEWS.IN/videos/849798872310581
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് നീരജ്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണമണിഞ്ഞത്.
അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് കരസേനയിലെ ഈ ജൂനിയര്‍ കമ്മീഷന്‍സ് ഓഫീസര്‍. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തി. യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട ദൂരത്തേക്കാൾ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിൽ നീരജ് പോരാട്ടം ആരംഭിച്ചത്.
ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് എറിഞ്ഞത്. തന്‍റെ അഞ്ചാം ശ്രമത്തില്‍ 86.67 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്ക് താരം വാഡ്ലെക്ക് യാക്കൂബ് വെള്ളി നേടിയപ്പോള്‍ മൂന്നാം ശ്രമത്തില്‍ 85.44 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്കിന്‍റെ തന്നെ വെസ്ലി വിറ്റെസ്ലാ വ്വെങ്കലം നേടി.