വിവര സാങ്കേതിക വിദ്യകളുടെ സഹായത്താൽ നമുക്ക് മറ്റൊരു ജീവിക്കും കഴിയാത്ത രീതിയിൽ ആശയവിനിമയം ചെയ്യാനാകും. ടെലെസ്കോപ്കളുടെയും മൈക്രോസ്കോപ്പുകളുടെയും റഡാറുകളുടെയും സഹായത്താൽ ഇന്ദ്രിയപരിമിതികളെ മറികടക്കാനുള്ള സാങ്കേതിക വിദ്യകൾ മനുഷ്യർക്കുണ്ട്. അത്ര എളുപ്പത്തിൽ കബളിപ്പിക്കപ്പെടാതിരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇന്നുണ്ട്. ഇനി മനുഷ്യർ എങ്ങനെയാണ് ജീവിക്കേണ്ടത്? തട്ടിപ്പിൽ കുടുങ്ങിപോകാതിരിക്കാൻ, ദിവ്യദൃഷ്ടിയെയും അസ്വാഭാവിക സംഗതികളിലും വിശ്വസിക്കാതിരിക്കാൻ മനുഷ്യർക്ക് കഴിയുമോ ?
മനുഷ്യർ അങ്ങനെ കഴിയാനുള്ള സാധ്യത വളരെക്കുറവാണ്.നമ്മുടെ മസ്തിഷ്‌കം അതിന്റെ പരിണാമപരമായ ആവശ്യങ്ങൾ തേടിക്കൊണ്ടിരിക്കും. ജൈവ രാസികം സൃഷ്ടിക്കുന്ന അനുഭൂതികൾക്ക് പിന്നാലെയാണ് നാം.നമുക്ക് ഭീകരകഥകളോടും അത്ഭുതങ്ങളോടും ആകര്ഷണമുണ്ട്. മഷ്തിഷ്ക്കമാകട്ടെ കൂടുതൽ ആവേശത്തിനും ജിജ്ഞാസയ്ക്കും വേണ്ടിയുള്ള സംവേദനങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. അപകടകരയമായ സംഗതികൾ കണ്ടെത്താനും അത് ഒഴിവാക്കാനുമുള്ള ജന്മസിദ്ധമായ പ്രേരണകൾ കൊണ്ടാണിത്. മനുഷ്യന്റെ ബയോ കെമിസ്ട്രിയും മസ്തിഷ്‌ക വയറിങ്ങുകളും പ്രലോഭനീയമായ കാര്യങ്ങൾക്കുവേണ്ടി അനുനയിപ്പിക്കുന്നു. അതാണ് നമ്മെ വഴിതെറ്റിക്കുന്നത്.
സഹസ്രാബ്ധങ്ങളായി മനുഷ്യന്റെ മസ്തിഷ്കത്തിൽ കടന്നുകൂടിയ പലതരം വിശ്വാസങ്ങൾ, ഉൾപ്രേരണകൾ, ജീവിത സന്ധികളിൽ വിജയിക്കാൻ സഹായിച്ച സ്വഭാവസവിശേഷതകൾ അതെല്ലാം ഇന്ന് മനുഷ്യർ വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾക്ക് അനുസ്‌തൃതമായി മനുഷ്യർ തന്നെ മാറ്റുന്നു.എല്ലായ്പോഴും അസാധാരണമായ കാര്യങ്ങളോടാണ് നമ്മുക്ക് പ്രിയം. നമ്മെ ഭരിക്കാൻ കഴിവുള്ള മനുഷ്യരെ നാം തേടുന്നു. കിംവദന്തികളും പരദൂഷണങ്ങളും നമ്മുക്ക് ഇഷ്ടമാണ്. അസാമാന്യമായ മനുഷ്യരെക്കുറിച്ചുള്ള കഥകൾ നമുക്ക് ആവശ്യമുണ്ട്.
മനുഷ്യർ പ്രാചീന ഗോത്രബോധമുള്ളവരാണ്. മിക്ക ആളുകളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് നിങ്ങൾ വിശ്വസിക്കാൻ തുടങ്ങിയാൽ നിങ്ങൾക്കൊരിക്കലും ഈ ലോകത്തു ജീവിക്കാൻ കഴിയില്ല .അതിനാൽ തൊട്ടടുത്ത് നിൽക്കുന്ന ആളെ വിശ്വസിക്കണം എന്നതാണ് മനുഷ്യന്റെ സഹജബോധം.വിശ്വാസിയാലും അവിശ്വാസിയായലും മനുഷ്യർക്ക് ബിംബങ്ങളെ ആവശ്യമുണ്ട്.തങ്ങളെ നിയന്ത്രിക്കുന്ന നേതാക്കളിൽ നിന്ന് മോചനം നേടാൻ മനുഷ്യർക്ക് എളുപ്പം സാധ്യമല്ല. പ്രാചീന ജീവിതത്തിൽ തലച്ചോറിൽ അടിഞ്ഞുപോയ നിഷേധാത്മക പക്ഷപാതം ഉള്ളതിനാൽ നല്ല കാര്യത്തിനേക്കാൾ ചീത്തകാര്യത്തിനോടാണ് മനുഷ്യർക്ക് പഥ്യം.
സ്തീകളെയും കുഞ്ഞുങ്ങളെയും പീഡിപ്പിക്കുന്നതിന്റെയും അതിശയോക്തികലർന്ന / പേടിപ്പെടുത്തുന്ന വാർത്തകൾ മനുഷ്യർക്ക് വേണം. മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനും അത് നിലനിർത്തുന്നതിനും കാര്യങ്ങളെ പൊടിപ്പും തെങ്ങലും കലർത്തി അവതരിപ്പിക്കണമെന്ന് വിവര സാങ്കേതിക വിദ്യകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നവർക്കറിയാം. മനുഷ്യർക്ക് യുക്തിരഹിതമായതും അയാർഥമായതും അസാധ്യമാണെന്ന് തോന്നുന്ന സംഗതികൾ അനിവാര്യമാണ്.
വിശ്വാസത്തിന്റെ കാര്യത്തിൽ മനുഷ്യർ ഇന്നും നിസ്സഹായരാണ്. പല ജീവികളുടെയും ഇന്ദ്രിയങ്ങൾ മനുഷ്യരേക്കാൾ വികസിതമാണ്. എന്നാൽ സ്വന്തം കാഴ്ചയിലൂടെയും കേൾവിയിലൂടെയും മനനത്തിലൂടെയും നേടുന്ന വിവരങ്ങളും ഇന്ദ്രിയാനുഭവങ്ങളെ ആശയങ്ങളും അറിവുകളുമാക്കി മാറ്റാനുള്ള കഴിവ് മനുഷ്യന് മാത്രമുള്ളതാണ്. പക്ഷെ കണ്ണ് ഉണ്ടെങ്കിലും/കാതുണ്ടെങ്കിലും ഒരാൾക്ക് ആവശ്യമുള്ളത് മാത്രമേ അയാൾ കാണുകയുള്ളു/ കേൾക്കുകയുള്ളു. നിങ്ങൾക്ക് എല്ലാ അറിയാം എന്ന് നിങ്ങൾ കരുതുമ്പോൾ തന്നെ നിങ്ങൾ കബളിപ്പിക്കപ്പെടുന്നു. മനുഷ്യന്റെ യുക്തികളെല്ലാം ക്ഷണികമാണ്.ഹോമോസാപിയൻസ് ഇന്നും ശൈശവചാപല്യം തുടരുകയാണ് .
രചന: പ്രസാദ് അമോർ