Advertisment

മക്കൾ ലഹരിവഴികൾ തേടാതിരിക്കാൻ... (ലേഖനം)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

അഡ്വ. ചാർളി പോൾ MA.LL.B. DSS

(ട്രെയർ, മെന്റർ - 9847034600)

“ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചുനോക്കാത്തത്”; മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വെറുതെവിടണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങ ളിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സോമി അലി എന്ന ചലച്ചിത്ര നടി ഫേസ് ബുക്കിൽ കുറിച്ച വരികളാണിവ.

15 വയസ്സുള്ളപ്പോൾ അവർ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും പിന്നീട് സിനിമയുടെ ചിത്രീകരണത്തിനിടെ ഉപയോഗിച്ചിട്ടുണ്ടെന്നും അതിൽ ഒരു കുറ്റബോധവുമില്ലെന്നും അവർ എഴുതിയിരിക്കുന്നു. എത്ര ലാഘവത്തോടെയാണ് മയക്കുമരുന്ന് ഉപയോഗത്തെ ചിലർ കാണുന്നത്.

എന്നാൽ ഒരു കൗതുകത്തിനായി ലഹരി ഉപയോഗിച്ചു തുടങ്ങുകയും പിന്നീട് അതിനടിമയാകുകയും ചെയ്യുന്ന കൗമാരക്കാർക്കും യുവാക്കൾക്കും ഈ തെറ്റിന്റെയും കുറ്റത്തിന്റെയും ഗൗരവവും ശിക്ഷയുടെ കാഠിന്യവും അറിയില്ലെന്നതാണ് വാസ്തവം.

ഒരുതവണത്തെ ഉപയോഗം കൊണ്ട് പോലും ലഹരിക്കടിമയാകാം. ലഹരിയുടെ വലയിൽ വീണുപോയാൽ രക്ഷപ്പെടുക ഏറെ പ്രയാസകരമാണെന്നോർക്കുക. മദ്യ-മയക്കുമരുന്ന് ഉപയോഗം വ്യക്തിയിലും ആ വ്യക്തിയെ ആശ്രയിച്ചു ജീവിക്കുന്നവരിലും ശാരീരിക-മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കും.

ലഹരിയുടെ ഉപയോഗത്തെ പലരും സാമൂഹിക-ധാർമിക പ്രശ്നമായിട്ടാണ് കാണുക. എന്നാൽ അത് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന ചിന്തയിലും കാഴ്ചപ്പാടിലും സ്വഭാവത്തിലും മാറ്റം വരുത്തുന്ന രോഗമാണ്. ഒരു വ്യക്തിയുടെ ലഹരി ഉപയോഗം അവന്റെയോ അവന്റെ കുടുംബത്തെയോ അവൻ ജീവിക്കുന്ന സമൂഹത്തെയോ ബാധിക്കുന്നുവെങ്കിൽ ആ വ്യക്തി ആസക്തി (addiction) ഉള്ളയാളാണ്.

മദ്യ-മയക്കുമരുന്ന് ഉപയോഗം ഒരു ആസക്തി രോഗമാണ്. അതിന് ചികിത്സ ആവശ്യമാണ്. സുഹൃത്തുക്കളുടെ പ്രലോഭനം, കൗതുകം, അനുകരണ വാസന, അവഗണന, അംഗീകാരത്തിനുള്ള മോഹം, മാധ്യമങ്ങളുടെ സ്വാധീനം, അറിവില്ലായ്മ, ജനിതക ഘടന, ജീവിത സാഹചര്യങ്ങൾ, വൈയക്തിക പ്രകൃതം തുടങ്ങി നിരവധി കാരണങ്ങൾ ഒരുവനെ ലഹരിയിലേക്ക് നയിക്കാം.

ബുദ്ധിപരമായി പിന്നിൽ നിൽക്കുന്നവർ, കുടുംബത്തിൽ മാനസികരോഗമുള്ളവർ, പഠന വൈകല്യമുള്ളവർ, വ്യക്തിത്വ വൈകല്യമുള്ളവർ, കുട്ടിക്കാല-കൗമാര പ്രശ്നമുള്ളവർ, തകർന്ന കുടുംബങ്ങളിൽ നിന്ന് വരുന്നവർ, താളപ്പിഴയുള്ള മാതാപിതാക്കളുള്ളവർ, അപകർഷബോധമുള്ളവർ തുടങ്ങിയ വിഭാഗക്കാർ ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുള്ളവരാണ്.

എന്റെ മക്കൾ ലഹരിയുടെ വഴി തേടില്ല എന്ന് വിചാരിക്കുന്നവരാണധികവും. ആ വിശ്വാസത്തോടൊപ്പം ചില മുൻകരുതലുകൾ നല്ലതാണ്. മക്കളുടെ കൂട്ടുകാർ ആരൊക്കെയെന്നറിയുക. അവധി ദിവസങ്ങളിൽ സമയം ചെലവഴിക്കുന്നത് എവിടെയെന്നറിയുക. സ്വഭാവത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുക.

പഠനത്തിൽ പിന്നാക്കം പോകുക, അകാരണമായ ദേഷ്യം, ആക്രമണോത്സുകത, വിഷാദം, എതിർപ്പ്, വർദ്ധിച്ച പണം ഉപയോഗം, ദീർഘനേരം കതക് അടച്ചിരിക്കൽ, നുണ പറച്ചിൽ, വൈകി വീട്ടിൽ വരിക, വിശപ്പില്ലായ്മ, ഛർദി, അവ്യക്തമായി സംസാരിക്കുക, വസ്ത്രധാരണത്തിലും ശരീരശുദ്ധിയിലും ശ്രദ്ധിക്കാതെയിരിക്കൽ, കുത്തിക്കുത്തിയുള്ള രൂക്ഷഗന്ധം, ഒറ്റപ്പെട്ട പ്രകൃതം, ഏകാഗ്രത, ചുമ, കണ്ണുകളുടെ നിറവ്യത്യാസം, ക്ഷീണം, അസ്വസ്ഥതകൾ, പരസ്യപ്പെടുത്താത്ത കൂട്ടുകാർ, ഓർമക്കുറവ്, കയ്യിൽ കറ, സിറിഞ്ച് ഉപയോഗിച്ച പാട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം.

ലഹരി ഉപയോഗിക്കുന്നുവെന്ന് മനസ്സിലായാൽ വളരെ ശാന്തതയോടെ പ്രശ്നത്തെ സമീപിക്കണം. കുട്ടിയെ ചികിത്സക്ക് വിധേയനാക്കണം. ചിലർക്ക് ദീർഘകാല ചികിത്സ വേണ്ടിവരും. തലച്ചോറിനെ ബാധിക്കുന്ന രോഗമായതിനാൽ ചികിത്സിച്ച് ഭേദമാക്കാൻ സമയമെടുക്കും. പെട്ടെന്ന് റിസൾട്ടുണ്ടാകില്ല.

സന്തോഷം തേടിയാണ് മക്കൾ ലഹരിവഴികൾ തേടുന്നത്. സന്തോഷം കുടുംബത്തിൽ ലഭ്യമാകണം. ഓസ്കർ വൈൽഡ് എന്ന ഐറിഷ് കവി പറയുന്നു; “കുട്ടികളെ നല്ലവരാക്കാൻ ഏറ്റവും നല്ല മാർഗം അവരെ സന്തുഷ്ടരാക്കുകയാണ്.” ആത്മവിശ്വാസത്തിന്റെ, ആത്മധൈര്യത്തിന്റെ, സന്തോഷത്തിന്റെ, സ്വയം മതിപ്പിന്റെയും വഴികളിലൂടെയാണ് മക്കളെ രൂപപ്പെടുത്തേണ്ടത്.

പരിഹസിച്ചും അവഗണിച്ചും ഒറ്റപ്പെടുത്തിയും കളിപ്പേരുകൾ വിളിച്ചും വേദനിപ്പിച്ചും മക്കളെ നല്ലവരാക്കാനാകില്ല. വേദനിപ്പിച്ചുകൊണ്ട് ഒരാളുടെപോലും സ്വഭാവത്തിൽ മാറ്റം വരുത്താനാകില്ല. കുടുംബത്തെ ചെറിയൊരു സ്വർഗമാക്കുക.

സ്വയം മാതൃകകളാകുക. ലക്ഷ്യബോധവും ജീവിതവീക്ഷണവും അവർക്ക് പകർന്നു നൽകുക. ജീവിതത്തെ അവർ ലഹരിയായി കണട്ടെ. പ്രശസ്ത മനഃശാസ്ത്രജ്ഞനായ യൂങ് പറയുന്നു: “സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് ഒരു കുഞ്ഞിന്റെയും ഒരു സസ്യത്തിന്റെയും വളർച്ചക്ക് അനുപേക്ഷണീയമായി വേണ്ടത്”. അത് മറക്കാതിരിക്കുക. (8075789768)

voice
Advertisment