ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി 7.30 മുതല്‍ നടന്ന ലോകകപ്പ് T 20 മത്സരങ്ങളുടെ ഭാഗമായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടി. 5 വർഷവും 7 മാസവും 5 ദിവസവും കഴിഞ്ഞുനടക്കുന്ന ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഇരു രാജ്യങ്ങളുടെയും ഏറ്റുമുട്ടല്‍ പക്ഷെ ഇന്ത്യയുടെ പരാജയത്തില്‍ കലാശിച്ചു.
ഇന്ത്യക്ക് വൺ ഡേ, T 20 മത്സരങ്ങളിൽ പാക്കിസ്ഥാനുമേൽ തുടർച്ചയായ 13 മത്തെ വിജയം നേടാനുള്ള അവസരമായിരുന്നു അത്. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം 5 കൊല്ലത്തിനുശേഷം ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കുക എന്ന വെല്ലുവിളിയും സമ്മർദ്ദവും.
ലാഹോറിലെ പേര് വെളിപ്പെടുത്താത്ത ധനാഢ്യനായ ഒരു സേഥ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ( PCB) ചെയർമാൻ റമീസ് രാജയ്ക്ക് ഒരു ചെക്ക് ഓഫർ ചെയ്തിരിക്കുന്നു " ഈ ബ്ലാങ്ക് ചെക്ക് പിടിക്കൂ, ഇന്ത്യയെ തോൽപ്പിച്ചശേഷം ഇഷ്ടമുള്ള തുക എഴുതിയെടുക്കുക " ഇതായിരുന്നു അദ്ദേഹത്തിന്‍റെ ഓഫർ. അതുകൊണ്ടുതന്നെ പാക്കിസ്ഥാൻ ടീം വലിയ സമ്മർദ്ദത്തിലുമായിരുന്നു.
കോഹ്ലി ആൻഡ് കമ്പനിയെ സംബന്ധിച്ചിടത്തോളം "കരോ യാ മരോ" എന്ന സ്ഥിതിയാണ്. നീണ്ട ഇടവേളയ്ക്കുശേഷം ഒരിക്കൽക്കൂടി പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യൻ ജനതയുടെ പ്രശംസയും കയ്യടിയും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരത്തിനിറങ്ങിയത്. മത്സരത്തിൽ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയിൽ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന റെക്കോർഡ് അവർ തിരുത്തിക്കുറിച്ചു.
മത്സരത്തിൽ 10 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചതോടെ ലോകകപ്പിൽ ഒരു ടീമിനെതിരെ 10 വിക്കറ്റ് ജയം നേടുന്ന നാലാമത്തെ ടീം എന്ന നേട്ടമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. 2007ൽ ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയും, 2012ൽ സിംബാബ്‌വെയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയും, ഈ ലോകകപ്പിലെ യോഗ്യത മത്സരത്തിൽ പാപുവ ന്യൂ ഗിനിയയ്‌ക്കെതിരെ ഒമാനുമാണ് പാകിസ്ഥാന് മുൻപ് ഈ നേട്ടം കൈവരിച്ച ടീമുകൾ.