ആരാണ് സുരക്ഷിതർ ? ഒരർത്ഥത്തിൽ ആരും സുരക്ഷിതരല്ല. ജനങ്ങളിലേക്ക് അറിവ് പകരുക എന്ന മഹത്തായ ലക്‌ഷ്യം നിറവേറ്റുന്ന മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും വിവരാവകാശ പ്രവർത്തകരും അടിക്കടി ആക്രമിക്കപ്പെടുകയാണ്. ആരും എവിടെയും സുരക്ഷിതരല്ല എന്നതാണ് സ്ഥിതി.
ആക്രമണകാരികളും, അഴിമതിക്കാരും, ക്രിമിനലുകളും, മാഫിയാകളും, കള്ളക്കടത്തുകാരും, ഭരണാധി കാരികളും, രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, നിയമപാലകരും ഒക്കെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് മുകളിൽപ്പറഞ്ഞ മൂന്നു വിഭാഗങ്ങളെയാണ്.
അതുകൊണ്ടുതന്നെ ജീവൻ തുലാസിൽവച്ചുള്ള ജോലിയാണ് അവർ ചെയ്യുന്നത്. ഭീഷണിയും, ആക്രമണവും, മരണവും സാദാ ഇവർക്ക് പിന്നാലെയുണ്ട്.
ഇതാ അൽ ജസീറയുടെ സീനിയർ കറസ്‌പോണ്ടന്റ് ആയ അബു അക്ലേ എന്ന 51 കാരിയെ വെസ്റ്റ് ബാങ്കിൽ ഇന്നലെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊലപ്പെടുത്തി. മനപ്പൂർവ്വമുള്ള കൊലപാതകമാണ് ഇതെന്ന് പറയാൻ കാരണം കൃത്യമായ ഉന്നം പിടിച്ചുള്ള ഒരു വെടിയുണ്ട മാത്രമാണ് അവരുടെ മുഖത്തേക്ക് തറച്ചുകയറിയതും ഉടനടി അവർ നിലം പതിച്ചതും. ലോകമെമ്പാടുമുള്ള ഒട്ടുമിക്ക രാജ്യങ്ങളും ഈ അരുംകൊലയെ അപലപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം (2021) 1521 മാധ്യമപ്രവർത്തകരാണ് ലോകമെമ്പാടുമായി കൊല്ലപ്പെട്ടത്. ഇതിൽ ഇപ്പോൾ പുലിറ്റ്സർ പുരസ്ക്കാരം ലഭിച്ച അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തക നായിരുന്ന ഡാനിഷ് സിദ്ദിഖിയും ഉൾപ്പെടും.
2021 ൽ ലോകമെമ്പാടുള്ള 358 മനുഷ്യാവകാശപ്രവർത്തകരാണ് വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്.
ഇന്ത്യയിൽ വിവരാവകാശപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇതുവരെ 211 പേർ ജീവന് ഭീഷണി നേരിടുന്നവരാണ്. 163 പേർ പലതരത്തിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 95 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.