ചെന്നൈ നിവാസിയായ ഒരു മുസ്ലീം ഭക്തൻ തിരുപ്പതി ബാലാജി ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നൽകിയത് ഇന്റർനെറ്റ് മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നു.
ചെന്നൈ സ്വാദേശിയായ വ്യവസായി അബ്ദുൽ ഗനിയും ഭാര്യ സുബീനാ ബാനുവും കഴിഞ്ഞ ചൊവ്വാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം തിരുപ്പതി തിരുമല ദേവസ്ഥാനത്തെത്തിയത് 1.02 കോടി രൂപയുടെ സംഭവനയുമായാണ്.
പുതുതായി അവിടെ പണികഴി പ്പിച്ചിരിക്കുന്ന ഗസ്റ്റ് ഹൗസിന് 87 ലക്ഷം രൂപയുടെ ഫർണിച്ചറുകളും പാത്രങ്ങളും ഒപ്പം ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രൂസ്റ്റിന് 15 ലക്ഷം രൂപയുടെ ചെക്കും ഇരുവരും ചേർന്ന് ടിടിഡി ക്ഷേത്രം ഭാരവാഹികൾക്ക് കൈമാറി. അന്നപ്രസാദം ട്രസ്റ്റാണ് അവിടെയെത്തുന്ന ഭക്തർക്ക് ദിവസേന അന്നദാനം നൽകിവരുന്നത്.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ വിശ്വപ്രസിദ്ധമായ ബാലാജി ക്ഷേത്രത്തിലേക്ക് വ്യവസായി അബ്ദുൾ ഗനി സംഭാവന നൽകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ 25 വർഷമായി തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരാണ് അബ്ദുൽ ഗനിയും കുടുംബവും. കഴിഞ്ഞ ചൊവ്വാഴ്ചയും കുടുംബവുമൊത്താണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
2020-ൽ കൊറോണ മഹാമാരിയുടെ സമയത്ത് ക്ഷേത്രപരിസരത്ത് അണുനാശിനി തളിക്കുന്നതിനായി ഒരു മൾട്ടിഫങ്ഷണൽ ട്രാക്ടർ ഘടിപ്പിച്ച സ്പ്രേയർ അദ്ദേഹം സംഭാവന നൽകിയിരുന്നു. അബ്ദുൾ ഗനിയും നുബിന ബാനോയും നേരത്തെ 35 ലക്ഷം രൂപയുടെ റഫ്രിജറേറ്റർ ട്രക്ക് ക്ഷേത്രത്തിലേക്ക് പച്ചക്കറി കൊണ്ടുവരാനായും സംഭാവന നൽകിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുകേഷ് അംബാനിയും കുടുംബവും തിരുപ്പതിയിൽ ദർശനം നടത്തുകയും 1.51 കോടി രൂപ സംഭാവന നൽകുകയും ചെയ്തിരുന്നു. അതിനുശേഷമാണ് അദ്ദേഹം ഗുരുവായൂരിലെത്തിയതും അവിടെയും 1.51 കോടി രൂപ സംഭാവന നൽകിയതും.