സുപ്രധാന ചോദ്യം : ഖത്തറിൽ ഫുട്ബാൾ വേൾഡ് കപ്പ് നടക്കാനുള്ള കാരണമെന്താണ് ? വിമർശനങ്ങൾ ധാരാളമുണ്ടായി. കേവലം 30 ലക്ഷം ജനസംഖ്യയുള്ള രാജ്യം. 45 മുതൽ 50 ഡിഗ്രിവരെയുള്ള അസഹനീയമായ താപനില. ഒരിക്കൽപ്പോലും ലോകകപ്പിന് ക്വളിഫൈ ചെയ്യപ്പെടാത്ത രാജ്യം... സ്വവർഗ്ഗാനുരാഗികൾക്ക് (lesbian) വിലക്കുള്ള നാട്.
കൂടാതെ ഖത്തറിനനുകൂലമായി വോട്ടു നൽകാൻ ഫിഫ അംഗങ്ങൾക്ക് കൈക്കൂലി നൽകപ്പെട്ടു എന്ന ആരോപണവും അതിൻ്റെ അന്വേഷണവും അന്ന് വോട്ടെടുപ്പിൽ പങ്കെടുത്ത 22 അംഗങ്ങളിൽ 11 പേരെ ഫിഫ പുറത്താക്കുകയോ പിഴ വിധിക്കുകയോ ചെയ്തിട്ടുണ്ട്. അതിൻ്റെ കാരണങ്ങൾ വ്യത്യസ്‍തമാണ്.
ആരോപണങ്ങൾ ഉച്ചസ്ഥായിയിലായതോടെ 2012 ൽ ഫിഫ നടത്തിയ അന്വേഷണത്തിൽ അംഗങ്ങളെ വോട്ടിനായി വിലയ്ക്കുവാങ്ങിയതിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും ചില അംഗങ്ങളുടെ ഇടപെടലുകൾ സംശയകരമാണെന്ന് വെളിപ്പെടുകയുണ്ടായി.
ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ രഹസ്യാ ന്വേഷണവിഭാഗമായ എഫ്ബിഐ 2015 ൽ നടത്തിയ അന്വേഷണത്തിലും ഖത്തറിന്റെ പേരെടുത്തു പറയുന്നി ല്ലെങ്കിലും ഫിഫയിൽ കൈക്കൂലിയും, അനധികൃത പണമിടപാടുകളും,നിയമവിരുദ്ധമായ കൈകടത്തലുകളും വ്യാപകമാണെന്ന് കണ്ടെത്തുകയുണ്ടായി.
ഖത്തറിന് ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം നൽകിയത് വലിയ തെറ്റാണെന്ന് മുൻ ഫിഫ പ്രസിഡണ്ട് സെപ്പ് ബ്ലെറ്റർ പരസ്യമായി പറഞ്ഞിരുന്നു. ഫ്രാൻസിൽ നിന്ന് വൻതോതിൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഖത്തർ ഉണ്ടാക്കിയ കരാർ ഒരുപക്ഷേ ഫുട്ബാൾ ലോകകപ്പിലേക്കുള്ള അവരുടെ പ്രവേശനത്തിനുള്ള ചൂണ്ടുപലകയാകാമെന്നാണ് അദ്ദേഹം ആരോപിച്ചത്.
ഫ്രാൻസുമായുള്ള ഖത്തറിന്റെ വമ്പൻ സൈനിക വ്യപാരഉടമ്പടി അവർക്ക് അനർഹമായ ആതിഥേയത്വം സമ്മാനിക്കപ്പെടുകയായിരുന്നു എന്ന സംശയവും സെപ്പ് ബ്ലെറ്റർ പറഞ്ഞിരുന്നു. ആരോപണം ഗൗരവമുള്ളതാണ്. കാരണം ഇതുന്നയിച്ചിരിക്കുന്നത് മുൻ ഫിഫ തലവൻ എന്നതുതന്നെ.
ഫിഫ വേൾഡ് കപ്പ് സാധാരണയായി ജൂലൈ മാസത്തിലാണ് നടക്കുന്നത്. ഖത്തറിൽ ഇപ്പോൾ 41 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. ഇത് 50 വരെയെത്താം. 90 മിനിറ്റ് വരെ നടക്കുന്ന മത്സരത്തിൽ ഈ താപനില അസഹനീയമാണ്.
അഡ്വാൻസ്‌ഡ് എയർ കണ്ടീഷനിംഗ് സിസ്റ്റം വഴി ചൂട് 23 ഡിഗ്രിവരെ താഴേക്ക് കൊണ്ടുവരാമെന്ന് ഖത്തർ നൽകിയിരിക്കുന്ന ഉറപ്പിലും പല രാജ്യങ്ങൾക്കും സന്ദേഹം ഉണ്ട്. കാരണം സ്റ്റേഡിയത്തിലെ ജാനബാഹുല്യവും തുറസ്സായ വാതായനങ്ങളും അതിനു തടസ്സമായേക്കാമെന്നാണ് കരുതപ്പെടുന്നത്.
ആകെ 8 സ്റ്റേഡിയമാണ് അത്യാധുനിക രീതിയിൽ ഖത്തർ ഫിഫ വേൾഡ് കപ്പ് 2022 നായി ഒരുക്കിയി രിക്കുന്നത്. ഇതിൽ 7 എണ്ണവും പുതിയ നിർമ്മിതിയാണ്. ഒരെണ്ണം പഴയതാണെങ്കിലും വലിയ മാറ്റങ്ങൾ വരുത്തി അതും പുതുക്കിപ്പണിയുകയായിരുന്നു. ഓരോ സ്റ്റേഡിയങ്ങളും തമ്മിൽ ഏകദേശം ഒരു മണിക്കൂർ നേരത്തെ ഡ്രൈവിംഗ് ദൂരം മാത്രമാണുള്ളത്.
ഇവയാണ് ആ 8 സ്റ്റേഡിയങ്ങളായും അവയിലെ സീറ്റിങ് കപ്പാസിറ്റിയും: ലുസൈൽ സ്റ്റേഡിയം (Lusail Stadium) | കപ്പാസിറ്റി: 80,000 seats, അൽ ബൈത്ത് സ്റ്റേഡിയം (Al Bayt Stadium) | കപ്പാസിറ്റി: 60,000 seats, അൽ ജനൂബ് സ്റ്റേഡിയം (Al Janoub Stadium) | കപ്പാസിറ്റി: 40,000 seats, അഹമ്മദ് ബിൻ അലി സ്റ്റേഡിയം (Ahmad Bin Ali Stadium) | കപ്പാസിറ്റി: 40,000 seats, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം (Khalifa International Stadium) | കപ്പാസിറ്റി: 40,000 seats, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം (Education City Stadium) | കപ്പാസിറ്റി: 40,000 seats, സ്റ്റേഡിയം 974 (Stadium 974) | കപ്പാസിറ്റി: 40,000 seats, അൽ തുമാമ സ്റ്റേഡിയം (Al Thumama Stadium) | കപ്പാസിറ്റി: 40,000 seats.
18 ഡിസംബറിൽ നടക്കുന്ന ഫൈനൽ മത്സരത്തിന് വേദിയാകുന്നത് ലുസൈൽ സ്റ്റേഡിയമാകും.