ഭൂമിയിലിതാ മറ്റൊരു മഹാത്ഭുതം സംഭവിക്കുന്നു.. ! വെള്ളത്തിലൊഴുകുന്ന നഗരം. 8 ബില്യൺ ഡോളറിൽ (65000 കോടി രൂപ) നിർമ്മിക്കപ്പെടുന്ന ഈ ഫ്ലോട്ടിംഗ് സിറ്റിയിൽ സന്ദർശകരുൾപ്പെടെ 60000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ്.
ഒരിക്കലൂം വെള്ളത്തിൽ മുങ്ങാത്ത തരത്തിൽ നിർമ്മിക്കുന്ന കടലാമയുടെ ആകൃതിയുള്ള ഈ സൂപ്പർ ലക്ഷ്വറി സിറ്റിയുടെ പേരാണ് പാന്‍ജിയോസ് (Pangeos).
പാന്‍ജിയോസ് ടെറായാച്ച് (Pangeos terayacht): ഇറ്റാലിയൻ ഡിസൈൻ ഹൗസ് പിയർപോളോ ലസാരിനി, ആമയുടെ ആകൃതിയി ലുള്ള ഭീമാകാരമായ സഞ്ചരിക്കുന്ന ഫ്ലോട്ടിംഗ് സിറ്റി' മെഗാപ്രോജക്‌റ്റിനുള്ള പദ്ധതികൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. പദ്ധതിക്കായി സൗദി അറേബ്യയാണ് അവർ ലക്ഷ്യമിടുന്നത്.
ഭാവിയിലെ ഈ ഫ്ലോട്ടിംഗ് സിറ്റിക്ക് അനുയോജ്യമായ സ്ഥലമായി സൗദി പടിഞ്ഞാറൻ തീരത്തെ ലസാരിനിയാണ് ഡിസൈൻ ഹൗസ് നിർദ്ദേശിക്കുന്നത്. ഹോട്ടലുകൾ, ഷോപ്പിംഗ് സെന്ററുകൾ, റൂഫ്‌ടോപ്പ് പാർക്കുകൾ, ബീച്ച് ക്ലബുകൾ, കൂടാതെ എയർക്രാഫ്റ്റ് പോർട്ടുകൾ, ചെറുതുറമുഖം ഒക്കെ ഉൾക്കൊള്ളുന്ന “ഭാവിയിലെ ഒഴുകുന്ന നഗരം” പല ബ്ലോക്കുകളായാണ് തിരിച്ചിരിക്കുന്നത്.
38 സ്വകാര്യ വില്ലകളും 138 അപ്പാർട്ട്‌മെന്റുകളും 30000 ക്ലസ്റ്റർ കമ്പാർട്ടുമെന്റുകളും കടലാമയുടെ ചിറകുകളിൽ ഉണ്ടാകും, കൂടാതെ 16,800 കുതിരശക്തി ശേഷിയുള്ള ഒമ്പത് എച്ച്ടിഎസ് ഇലക്ട്രിക് എഞ്ചിനുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
ഇവ ഭീമാകാരമായ യാനത്തെ അഞ്ച് നോടിക്കൽ വേഗതയിൽ അതായത് മണിക്കൂറിൽ 9 കിലോമീറ്റർ സ്പീഡിൽ കടലിലൂടെ തിരമാലകളെ ഭേദിച്ച് സഞ്ചരിക്കാൻ പര്യാപ്തമാക്കും.
1800 അടി നീളവും 2000 അടി വീതിയുമുള്ള ഈ ഫ്ലോട്ടിംഗ് സിറ്റിയുടെ അടിഭാഗം പൂർണ്ണമായും സ്റ്റീലിലാണ് നിർമ്മിക്കുക. ഇവിടേക്കാവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ എനർജീവഴിയാകും ഉൽപ്പാദിപ്പിക്കുന്നത്. സൗദി സർക്കാർ തീരുമാനിച്ചാൽ 8 വർഷം കൊണ്ട് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ആവശ്യക്കാർക്ക് ഇവിടെ പ്രോപ്പർട്ടി വാങ്ങാനുള്ള സൗകര്യങ്ങളും കമ്പനി സജ്ജമാക്കുന്നുണ്ട്. ഈ വിശാലമായ ഫ്ലോട്ടിംഗ് സിറ്റിക്ക് പാന്‍ജിയോസ് എന്ന് പെരുവയ്ക്കാനും കാരണമുണ്ട്.
30000 വർഷങ്ങൾക്കു മുന്പുവരെ ലോകത്ത് ഒരേയൊരു ഭൂഖണ്ഡമേ ഉണ്ടായിരുന്നുള്ളു. അതിന് പാന്‍ജിയോ (Pangeo) എന്നായിരുന്നു പേര്. പിന്നീടാണ് 7 ഭൂഖണ്ഡങ്ങളായി ഭൂമി വേര്‍പിരിയുന്നത്. ഇതിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ഈ പ്രോജക്ടിന് പാന്‍ജിയോസ് എന്ന പേര് നൽകിയിരിക്കുന്നത്.
കാലാവസ്ഥാവ്യതിയാനം മൂലം തകർച്ചയിലേക്ക് നീങ്ങുന്ന ഭൂമിക്ക് സുരക്ഷിതമായ ലക്ഷ്യത്തിലേക്കുള്ള ക്ളീൻ എനർജിയിൽ അധിഷ്ഠിതമായ ആദ്യചുവടായി ഇതിനെ കണക്കാക്കുന്നു.
എന്നാൽ ഇവിടുത്തെ ജീവിതം ഏതുതരത്തിലുള്ളതാണെന്നും മറ്റുള്ളവരിൽനിന്നും ഒറ്റപ്പെട്ട അവസ്ഥയിൽ ഇവിടെ താമസിക്കുന്നവരുടെ മാനസിക അവസ്ഥ എന്താകുമെന്നും വലിയ പ്രകൃതി ദുരന്തം താങ്ങാനുള്ള ശേഷി ഇതിനുണ്ടാകുമോ എന്നുമൊക്കെയുള്ള നിരവധിയനവധി ചോദ്യങ്ങൾക്ക് ഉത്തരം ഇനിയും ലഭിക്കേണ്ടതുണ്ട്.
-പ്രകാശ് നായര്‍ മേലില