ജോര്‍ദാനില്‍ ഒരു ആഡംബര രാജകീയ വിവാഹത്തിനു കളമൊരുങ്ങുന്നു. ജോർദാൻ കിരീടാവകാശി ഹുസ്സൈന്‍ ബിന്‍ അബ്ദുള്ള രണ്ടാമനും (Crown Prince Hussein bin Abdullah II) സൗദി സ്വാദേശിനിയും ഫാഷൻ ഡിസൈനറും ആർക്കി ടെക്ടുമായ റസ്വ അല്‍ സെയ്‌ഫുമാണ് (Razwa Al Saif) ആ യുവമിഥുനങ്ങൾ.
ജോർദാനിലെ അബ്ദുല്ല രാജാവിന്റെയും രാജ്ഞി രനയയുടെയും നാലുമക്കളിൽ മൂത്തമകനാണ് 29 കാരനായ ഹുസ്സൈൻ രാജകുമാരൻ. ഇളയമകൻ ഹാഷിം. ഇമാൻ, സൽമാ എന്നിവരാണ് പെണ്മക്കൾ. അമേരിക്കയിലെ ജോർജ് ടൌൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് യുവരാജാവ് ഹുസൈൻ അന്താരാഷ്ട്ര വിഷയത്തിൽ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. 2009 ലാണ് അദ്ദേഹം യുവരാജാവായി പ്രഖ്യാപിക്കപ്പെട്ടത്.
വധു റസ്വ അൽ സെയ്‌ഫ് (Razwa Al Saif) സൗദിയിലെ പ്രസിദ്ധമായ അൽ സൈഫ് ഗ്രൂപ്പിന്റെ ഉടമയായ ഖാലിദ് അൽ സൈഫിന്റെ നാലുമക്കളിൽ ഏറ്റവും ഇളയവളാണ്.
29 കാരിയായ റസ്വ അമേരിക്കയിലെ സിറാക്യൂസ് യൂണിവേഴ്സിറ്റിയിൽ നിന്നും ആർക്കിടെക്ട് ബിരുദവും ലോസ് ഏഞ്ചൽസ് ഫാഷൻ ഇൻസ്റ്റിട്യൂട്ടിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദവും നേടിയിട്ടുണ്ട്. കുതിരസാവരി ഇഷ്ടപ്പെടുന്ന റസ്വയുടെ ഇഷ്ടനഗരം ദുബായ് ആണ്.
അടുത്തമാസം അതായത് ജൂൺ 1 നു നടക്കാൻ പോകുന്ന രാജകീയ വിവാഹത്തിനുള്ള ഒരുക്കങ്ങൾ യുദ്ധസമാനമായ രീതിയിൽ നടക്കുകയാണ്. ലോകാരാജ്യങ്ങളിൽനിന്നെത്തുന്ന വിശിഷ്ടാതിഥികൾക്ക് അത്യുജ്വലവും ആർഭാടകരവുമായ വരവേൽപ്പാണ് നല്കപ്പെടുക. ജോർദാനിൽ വിവാഹദിവസം പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നു.
ജോർദാന്റെ തലസ്ഥാനമായ അമ്മാനിലെ സെഹ്‌റാൻ പാലസിലാകും വിവാഹം നടക്കുക. ഹൽദി സെറി മണി ഇപ്പോൾത്തന്നെ തുടങ്ങിക്കഴിഞ്ഞു. അമ്മാനിലെ തെരുവുകളിൽ അറബ് ഗായകസംഘത്തിന്റെ പാട്ടും നൃത്തവും ദിവസവും അരങ്ങേറും. ജനങ്ങൾക്കും പ്രവേശനം സൗജന്യമായിരിക്കും.
1950 ൽ നിർമ്മിച്ച സെഹ്‌റാൻ പാലസിലാണ് ജോർദാനിലെ അബ്ദുള്ളാ രാജാവിന്റെയും അദ്ദേഹത്തിൻറെ പിതാവ് ഷാ ഹുസ്സൈൻ ബിൻ തലാലിന്റെയും വിവാഹങ്ങൾ നടന്നത് എന്ന പ്രത്യേകതയുമുണ്ട്.