പഠനഭാരം കുറക്കുക, ആവർത്തനം ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതും ഒഴിവാക്കുക തുടങ്ങിയ 'മഹത്തായ ലക്ഷ്യങ്ങളോടെ' കേന്ദ്ര സർക്കാർ വിവിധ പാഠ്യപദ്ധതികളിൽ നിന്ന് ഒഴിവാക്കിയ ഭാഗങ്ങളാണ് ചുവടെ ചേർക്കുന്നത്:
പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് പഠിക്കാനുണ്ടായിരുന്ന ഗാന്ധിജി യെക്കുറിച്ചുള്ള പാഠങ്ങൾ. ഗാന്ധിവധത്തിനു പിന്നാലെയുണ്ടായ ആർ.എസ്.എസ് നിരോധനം. ആർ.എസ്. എസ് ആരോപണവിധേയമായ ചരിത്ര സംഭവങ്ങൾ.
പന്ത്രണ്ടാം ക്ലാസിലെ ചരിത്രപുസ്തകമായ തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി പാർട്ട് രണ്ടിലെ മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള " കിംഗ്സ് ആൻഡ് ക്രോണിക്കിൾസ്'; "ദി മുഗൾ കോർട്ട്സ്'. പന്ത്രണ്ടാം ക്ലാസ് സിവിക്സ് പുസ്തകത്തിൽനിന്ന് അമേരിക്കൻ ഹെജി മണി ഇൻ വേൾഡ് പൊളിറ്റിക്സ്', 'കോൾഡ് വാർ ഇറ' അധ്യായങ്ങൾ.
പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽനിന്ന് ഗുജറാത്ത് കലാപം സംബന്ധിച്ചുള്ള പാഠങ്ങൾ. നക്സലൈറ്റ് പ്രസ്ഥാനം സംബന്ധിച്ച ഭാഗം,അടിയന്തരാവസ്ഥ സംബന്ധിച്ച വിവാദങ്ങൾ എന്നിവ. പതിനൊന്നാം ക്ലാസിലെ ഇസ് ലാമിക ചരിത്രവും മുസ് ലിം ഭരണാധികാരികളും ഇതിവൃത്തമായ സെൻട്രൽ ഇസ് ലാമിക് ലാൻഡ്സ് എന്ന പാഠഭാഗം.
പത്താം ക്ലാസ് ശാസ്ത്രപുസ്തകങ്ങളിൽ നിന്ന് ഡാർവിന്റെ പരിണാമ സിദ്ധാന്തം. ഇതുമായി ബന്ധപ്പെട്ട ഒമ്പതാം ക്ലാസിലെ പാഠങ്ങളും. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രിയുമായ മൗലാനാ അബ്ദുൽ കലാം ആസാദിനെയും ഒഴിവാക്കി.
ബി.എ പൊളിറ്റിക്കൽ സയൻസിൽ ആറാം സെമസ്റ്ററിൽ പഠിപ്പിക്കുന്ന അല്ലാമാ ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗം ഒഴിവാക്കാൻ ഡൽഹി സർവ്വകലാശാല പ്രമേയം പാസാക്കി. എൻ.സി.ഇ.ആർ.ടി തയ്യാറാക്കിയ പത്താം ക്ലാസ്സിൽ പഠിപ്പിക്കേണ്ട ഡെമോക്രാറ്റിക് പൊളിറ്റിക്സ് 2 പുസ്തകത്തിലെ ജനാധിപത്യവും വൈവിധ്യവും എന്ന അധ്യായം.
വിദ്യാർഥികളുടെ പഠന ഭാരം കുറക്കാനെന്ന പേരിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന ഈ തെറ്റുകളുടെ പാപഭാരം എവിടെ ഇറക്കി വെക്കും ? ഇന്ത്യയെ ഇന്ത്യയല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണോ ഇതെല്ലാം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, അവിടുത്തെ വിദ്യാർഥികൾ ഇനി ജനാധിപത്യം പഠിക്കേണ്ട എന്നതാണോ തീരുമാനം...