ചൈനയുടെ പശ്ചിമ മേഖലയിലുള്ള സിംക്യാംഗ് പ്രവിശ്യയിലെ തക്‌ലമകാൻ മരുഭൂമിയിൽ ചൈന യുദ്ധസമാനമായ രീതിയിൽ ഭൂമി തുരന്നുകൊണ്ടിരിക്കുന്നു. 11.1 കിലോമീറ്റർ താഴെക്കുള്ള ഈ ഡ്രില്ലിംഗ് പ്രകൃതി വാതകവും എണ്ണയും തേടിയുള്ളതാണ്. ഇതോടൊപ്പം ഭൂമിയുടെ ഉള്ളറയുടെ ശാസ്ത്രീയ പഠനം കൂടിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് ചൈനയുടെ അവകാശ വാദം.
പെട്രോളിയം പദാർത്ഥങ്ങൾക്കായുള്ള പര്യവേഷണം സാധാരണ 5 കിലോമീറ്റർ താഴ്ചവരെ നീളാറുണ്ട്. ഭൂമിയുടെ ഗർത്തത്തിൽ പരന്നുകിടക്കുന്ന എണ്ണശേഖരം വിവിധ മേഖലകളിലായാണ് സ്ഥിതിചെയ്യുന്നത്. മറ്റു രാജ്യങ്ങളുടെ അടിത്തട്ടിലുള്ള എണ്ണയിൽ കണ്ണുവച്ചുള്ള ഡ്രില്ലിംഗാണ് ഇതെന്നും സംശയമുണ്ട്.
457 ദിവസം പകലും രാത്രിയും തുടരെ പണിയെടുത്താകും ഈ വിശാലമായ കിണർ തയ്യറാകുക. സമാനമായ രീതിയിൽ 1989 ൽ റഷ്യ ഒരു പര്യവേഷണ കിണർ നിർമ്മിക്കുകയുണ്ടായി. ഭൂനിരപ്പിൽ നിന്നും 12.3 കിലോമീറ്റർ താഴ്ചയിലായിരുന്നു അത് നിർമ്മിച്ചത്.
ചൈന അവരുടെ മൂന്ന് അന്തരീക്ഷ യാത്രികരെ സ്‌പേസ് സ്റ്റേഷനിലേക്കയച്ച ദിവസം തന്നെയാണ് ഭൂമിയിൽ ഇത്ര ആഴത്തിലുള്ള ഡ്രില്ലിംഗ് അവർ ആരംഭിച്ചത്. തങ്ങൾ ലോകത്തെ അജയ്യശക്തികളാണെന്ന തെളിവു കൾ മറ്റു രാജ്യങ്ങൾക്കു നൽകുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.
1998 ൽ അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവർ ചേർന്ന് തയ്യറാക്കിയ അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭാഗമാകുന്നതിൽ നിന്നും ചൈനയെ മനപ്പൂർവ്വം ഒഴിവാക്കിയതിന്റെ പ്രതികാരമാണ് ചൈന ഇപ്പോൾ സ്വാന്തമായി അന്തരീക്ഷത്തിൽ സ്ഥാപിച്ചിരിക്കുന്ന ടിയാന്‍ഗോങ്ങ് സ്പേസ് സ്റ്റേഷന്‍.
ഇപ്പോൾ ബഹിരാകാശത്ത് ഈ രണ്ടു നിലങ്ങളും പ്രവർത്തിക്കുന്നുണ്ട്. ബഹിരാകാശ മേഖലയിൽ ചൈനയുമായി സഹകരിക്കാൻ പല രാജ്യങ്ങളും ഇപ്പോൾ മുന്നോട്ടുവന്നിട്ടുണ്ട്. 2030 ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക എന്നതാണ് ചൈനയുടെ അടുത്ത ലക്‌ഷ്യം.
തക്‌ലമകാൻ മരുഭൂമിക്കടിയിൽ വ്യാപകമായ തോതിൽ എണ്ണ - പ്രകൃതിവാതക നിക്ഷേപമുണ്ടെന്നും അതുവഴി ഈ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ തങ്ങൾക്കു കഴിയുമെന്നുമാണ് ചൈനയുടെ അവകാശവാദം. മാത്രവുമല്ല തങ്ങളുടെ ആഴത്തിലുള്ള ഡ്രില്ലിംഗ് കപ്പാസിറ്റിയും മെഷീനറികളുടെ പ്രയോഗവും ഇതിനായുള്ള പുതിയ ഗവേഷണങ്ങളും ഇതിലൂടെ ലക്ഷ്യമിടുന്നതായും ചൈനയുടെ നാഷണൽ പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കുന്നു.