Advertisment

ജല നഗരത്തിലെ വണ്ടി (കവിത)

author-image
nidheesh kumar
New Update

publive-image

അത്

ജല നഗരത്തിൽ നിന്നോടിവന്ന

വണ്ടിയായിരുന്നു.

ഓരോ കോശത്തിലും

ജലമൊളിപ്പിച്ച

ഒരു വലിയ കാക്റ്റസ് ചെടി പോലെ

മണ്ണിൻ്റെ സിരകളിലൂടെ

അത് വളർന്നു വലുതായി .

വിയർപ്പു കൊണ്ട് ഈറ പിടിച്ച

ചെരിപ്പുകൾ ഊരിയിട്ട്

പ്ലാറ്റ്ഫോമുകൾ

ഇത്തിരി വെട്ടത്തിൽ

കണ്ണുതുറന്നു കിടന്നു

ഒന്നമർത്തിയാൽ പൊട്ടുന്ന

ജലപ്പെരുക്കങ്ങൾക്കു മേൽ

അടച്ചു സീലൊട്ടിച്ച

വർത്തമാനങ്ങളുമായി

പുറത്തേക്കു ചാഞ്ഞ

പുക പിടിച്ച കണ്ണുകൾ

മുനിഞ്ഞു കത്തുന്ന അടുപ്പുകളിൽ

ചാണകവറളികളായി

പൊട്ടിത്തെറിച്ചു .

ഉറങ്ങാത്ത പെൺ മൂക്കുകളിലെ

മങ്ങിയ ലോഹവളയങ്ങൾ

ഇരുളിനെതിളക്കിക്കൊണ്ടിരുന്നു .

ഇരുട്ടിൻ്റെ പരപ്പിലേക്ക്

പാളി വീണ് തെറിക്കുമ്പോൾ

ജനലഴികളിൽ ഉപ്പുചുവച്ച്

കാറ്റിന് മുഖം ചുളിഞ്ഞു.

നാക്കു തരിച്ച് നിലത്തിരുന്നു പോയ

ചായക്കോപ്പകളിൽ

ഒരു പാട്ടിൻ്റെ പാട

പൊങ്ങിക്കിടന്നു.

രാത്രി

ഉറക്കം കുടഞ്ഞു കളഞ്ഞ്

നിവർന്നിരുന്നു.

അത്

ജല നഗരത്തിൽ നിന്നോടിപ്പോയ

തീവണ്ടിയായിരുന്നു

Advertisment