അത്
ജല നഗരത്തിൽ നിന്നോടിവന്ന
വണ്ടിയായിരുന്നു.
ഓരോ കോശത്തിലും
ജലമൊളിപ്പിച്ച
ഒരു വലിയ കാക്റ്റസ് ചെടി പോലെ
മണ്ണിൻ്റെ സിരകളിലൂടെ
അത് വളർന്നു വലുതായി .
വിയർപ്പു കൊണ്ട് ഈറ പിടിച്ച
ചെരിപ്പുകൾ ഊരിയിട്ട്
പ്ലാറ്റ്ഫോമുകൾ
ഇത്തിരി വെട്ടത്തിൽ
കണ്ണുതുറന്നു കിടന്നു
ഒന്നമർത്തിയാൽ പൊട്ടുന്ന
ജലപ്പെരുക്കങ്ങൾക്കു മേൽ
അടച്ചു സീലൊട്ടിച്ച
വർത്തമാനങ്ങളുമായി
പുറത്തേക്കു ചാഞ്ഞ
പുക പിടിച്ച കണ്ണുകൾ
മുനിഞ്ഞു കത്തുന്ന അടുപ്പുകളിൽ
ചാണകവറളികളായി
പൊട്ടിത്തെറിച്ചു .
ഉറങ്ങാത്ത പെൺ മൂക്കുകളിലെ
മങ്ങിയ ലോഹവളയങ്ങൾ
ഇരുളിനെതിളക്കിക്കൊണ്ടിരുന്നു .
ഇരുട്ടിൻ്റെ പരപ്പിലേക്ക്
പാളി വീണ് തെറിക്കുമ്പോൾ
ജനലഴികളിൽ ഉപ്പുചുവച്ച്
കാറ്റിന് മുഖം ചുളിഞ്ഞു.
നാക്കു തരിച്ച് നിലത്തിരുന്നു പോയ
ചായക്കോപ്പകളിൽ
ഒരു പാട്ടിൻ്റെ പാട
പൊങ്ങിക്കിടന്നു.
രാത്രി
ഉറക്കം കുടഞ്ഞു കളഞ്ഞ്
നിവർന്നിരുന്നു.
അത്
ജല നഗരത്തിൽ നിന്നോടിപ്പോയ
തീവണ്ടിയായിരുന്നു