വിഷാദം ചുണ്ടുകളെ
വിലക്കെടുത്തപ്പോഴാണവൾ
ചിരിക്കാൻ മറന്നുപോയത്
ഹേമന്തവും വാസന്തവും
ഏതോ വറുതിക്കാലത്തിലവളെ
മറന്നു വെച്ചപ്പോഴാണവൾ
ശിശിരത്തിലെ ശിഖരങ്ങൾ
പോലെ ശുഷ്‌ക്കിച്ചത്
ചായം തേയ്ച്ചു തേയ്ച്ചു ജീവിതം മിനുക്കി എടുത്തതിനൊടുവിലാണ്
നിറങ്ങൾ നിറഞ്ഞ പാലറ്റ് ശൂന്യമായതും
അവൾ നരച്ചുതുടങ്ങിയതും
തീർന്നുപോകുമെന്ന് കരുതി
അൽപ്പാൽപ്പമായി ജീവിതം
നുണഞ്ഞിറക്കുമ്പോഴാണ്
അളന്നെടുത്ത ദൂരങ്ങളിൽ ഒറ്റയാക്കപ്പെട്ടതും അവളുടെ മൗനത്തിനുമേൽ വെള്ള പുതപ്പിച്ചതും.