ജോയ് മാത്യു രണ്ടും കൽപ്പിച്ചാണ് എന്നാണ് മലയാളസിനിമയിലെ ചിലരുടെയൊക്കെ ഭാഷ്യം, മറ്റൊരു കൂട്ടർ പറയുന്നത് തിലകൻ ചേട്ടന് ശേഷം വേറെ ഒരാൾ കൂടി ട്രെയിന്റെ മുന്നിൽ തലവെക്കുവാൻ ഇറങ്ങിയിരിക്കുന്നു എന്നാണ്.
ഇന്നത്തെ മലയാള സിനിമാലോകം എടുത്തു നോക്കിയാൽ കലയുമായി പുലബന്ധം പോലും ഇല്ലാത്തവന്മാരാണ് സിനിമയുടെ ചുക്കാൻ പിടിക്കുന്നത്. അവർ ആദ്യം തന്നെ ഏതെങ്കിലും സൂപ്പർസ്റ്റാറിന്റെ കോണകം തിരുമ്മിയും കഴുകിയും കടന്നു വരുന്നു. അതിപ്പോൾ മേക്കപ്പ് മാന്റെ വേഷത്തിൽ ആകാം, ഡ്രൈവറുടെ വേഷത്തിൽ ആകാം, കണക്കപ്പിള്ളയുടെ വേഷത്തിൽ ആകാം.
ജോയ് മാത്യു ശരിക്കും രണ്ടും കല്പിച്ചുതന്നെയാണ് തുറന്നടിച്ചിരിക്കുന്നത്. ജീവിതം തുടങ്ങിയ നാൾ മുതൽ അദ്ദേഹം അങ്ങനെ തന്നെയാണ്. 1986 -ൽ കോഴിക്കോട്ട് 'അമ്മ അറിയാൻ' എന്ന സിനിമയിൽ അഭിനയിക്കുമ്പോഴും 2012 -ൽ ദുബായിൽ ഷട്ടറിൽ തല കാണിക്കുമ്പോഴും ഒരേ വ്യക്തിത്വം.
ചങ്കൂറ്റത്തിന്റെയും നിലപാടുകളുടെയും പേരിൽ കേരളത്തിലെ ഒരു ചാനൽ അദ്ദേഹത്തിനെതിരെ തിരിഞ്ഞപ്പോഴും ഒരു കൂസലുമില്ലാതെ ജോലി വേണ്ടെന്നു വെച്ചുകൊണ്ടാണ് സിനിമയിലേക്ക് കടന്നത്. ദുബായിലെ ഒട്ടേറെ കുത്തിത്തിരിപ്പുകളുടെയും പാരകളുടെയും ഇടയിൽ മുഖം നോക്കാതെ ഉരുളയ്ക്ക് ഉപ്പേരി വിളമ്പിക്കൊണ്ട് അദ്ദേഹം ഒരു രാജാവായി തന്നെ വാണിരുന്നു.
യുഎഇയിലെ ഇന്ത്യക്കാരായ പത്രപ്രവർത്തകരുടെ കൂട്ടായ്മയിൽ മെമ്പർഷിപ്പ് എടുക്കുവാൻ ജോയ് മാത്യുവും ആപ്ലിക്കേഷൻ സമർപ്പിച്ചു. ആദ്യത്തെ രണ്ടുമൂന്നു മാസത്തോളം അന്നത്തെ കമ്മറ്റിക്കാർ അതൊക്കെ കണ്ടില്ലെന്ന് നടിച്ചു. പിന്നീട് ജോയ് മാത്യുവിന്റെ അടുത്ത സുഹൃത്ത് ഇക്കാര്യം കമ്മറ്റിയിൽ വീണ്ടും അവതരിപ്പിച്ചപ്പോൾ അന്ന് മുഖ്യ സ്ഥാനം വഹിച്ചിരുന്നവർ ആ ആപ്ലിക്കേഷൻ വലിച്ചെറിയുകയായിരുന്നു.
അങ്ങേരെയെങ്ങാനും മീഡിയ മെമ്പർ ആക്കിയാൽ പിന്നെ എന്നും ചോദ്യങ്ങളും ബഹളങ്ങളും ആയിരിക്കും എന്നതായിരുന്നു അവർ കണ്ടെത്തിയ കാരണം. പക്ഷെ അതിനുമപ്പുറത്ത് അവരുടെ സ്ഥാനമാനങ്ങളിലെ ഭയപ്പാടാണ് അവരെകൊണ്ട് അക്കാര്യം ചെയ്യിപ്പിച്ചത്.
അന്ന് ആ ആപ്പ്ളിക്കേഷൻ വലിച്ചെറിഞ്ഞവരെ പിന്നീട് ദൈവം ദുബായിൽ നിന്നും വലിച്ചെറിയുകയായിരുന്നു. അവരിപ്പോൾ ഒരു ഗതിയും പരഗതിയുമില്ലാതെ നാട്ടിൽ പറന്നു നടക്കുമ്പോൾ ജോയ് മാത്യു ഇപ്പോഴും മലയാളസിനിമയിലെ ഒഴിവാക്കുവാൻ കഴിയാത്ത അഭിനേതാവായി തുടരുകയാണ്. എങ്കിലും അവരൊക്കെ വിളിച്ചാൽ ഫോൺ എടുക്കുവാനും സൗഹൃദസംഭാഷണം നടത്തുവാനോ സമയം കണ്ടെത്താറുണ്ട്.
'അമ്മ അറിയാൻ' സിനിമ വയനാട്ടിൽ വെച്ചാണ് നടന്നതെങ്കിൽ അതെ വയനാട്ടിലെ കൽപ്പറ്റയിൽ വെച്ചാണ് അദ്ദേഹം മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ഒന്നിനും കൊള്ളാത്തവരാണ് എന്ന രീതിയിൽ പ്രതിപാദിച്ചത്. തിലകൻ ചേട്ടനും ശ്രീനിവാസനും ഒക്കെ ഇവരെ കുറിച്ച് വളരെയധികം കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരാൾ പറയുന്നത് ആദ്യമായിട്ടാണ്.
ശരിക്കും മലയാള സിനിമയിലെ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയ ഒരു പ്രസംഗമായിരുന്നു അത്. നിലപാടുകളില്ലാതെ അവസരവാദപരമായ തീരുമാനങ്ങൾ മാത്രം എടുത്തുകൊണ്ട് മീഡിയയിലെയും സോഷ്യൽ മീഡിയയിലെയും ഫാൻസുകാരെക്കൊണ്ട് ഉണ്ടാക്കിയെടുത്ത ബലൂണുകളാണ് ജോയ് മാത്യു പൊട്ടിച്ചുകളഞ്ഞത്.
അവർക്കെതിരെ സംസാരിക്കുന്നവരെയും വിരൽ ചൂണ്ടുന്നവരെയും ഇല്ലായ്മ ചെയ്യുമെന്ന വ്യക്തമായ ബോധം ഉണ്ടായിട്ടും അതിനേക്കാൾ ഏറെ കേന്ദ്രവും കേരളവും ഭരിച്ചുകൂട്ടുന്ന മുണ്ടുടുത്ത മോദിയെയും മുണ്ടുടുക്കാത്ത മോദിയെയും ഒരു തരിമ്പും പേടിക്കാതെ, അവരെ കൂസാതെ അവർക്കെതിരെ ഒരു സാധാരണ സിനിമാക്കാരൻ പച്ചക്ക് തുറന്നു പറയുമ്പോൾ നമ്മൾ ശരിക്കും ആരെയാണ് സൂപ്പർസ്റ്റാർ എന്ന് വിളിക്കുക ?
അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ളതുപോലെ പറഞ്ഞതുപോലെ സൂപ്പർസ്റ്റാർ എന്ന പദം ചുമ്മാ ഒരു വാക്കല്ല, അത് ആൺപിള്ളേർക്ക് പറഞ്ഞിട്ടുള്ളതാണ് .
കേരളത്തിൽ കഴിഞ്ഞ പത്തോളം വര്ഷങ്ങളായി മമ്മുട്ടിയോ മോഹൻലാലോ ഒരു വിഷയത്തിലും വ്യക്തമായ ഒരു അഭിപ്രായവും പറഞ്ഞുകേട്ടിട്ടില്ല. ആൾക്കാരുടെ കണ്ണിൽ പൊടിയിടുന്ന അവരിപ്പോഴും റോസുമാരുടെയും ഫാരിസുമാരുടെയും പിന്നാലെ കറങ്ങി നടക്കുകയാണ്.
മമ്മുട്ടിക്ക് പരമാവധി പണം ചെലവാക്കാതെ ബാങ്കിൽ നിക്ഷേപിച്ചുകൊണ്ട് പേരക്കുട്ടികളുമായി പുന്നാരം പറഞ്ഞുകൊണ്ടൊരിക്കുന്നതിലാണ് നേരംപോക്ക്. അല്ലെങ്കിൽ കുറെ അലമ്പ് അവസരവാദി കൂട്ടുകാരുമൊത്ത് അവരെക്കൊണ്ട് സ്വയം പ്രശംസ ഏറ്റുവാങ്ങലാണ്.
ഇക്കഴിഞ്ഞ ആറുവര്‍ഷക്കാലമായി സ്വന്തം സ്നേഹിതൻ മുഖ്യമന്ത്രിയായതിന് ശേഷം മമ്മുട്ടിക്ക് ഒന്നും പറയാനില്ല. പ്രതികരണശേഷിയുടെ ഞരമ്പ് മുറിച്ചു കളഞ്ഞിരിക്കുന്നു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കഥകൾ അരാജകത്വങ്ങൾ കൊലപാതകങ്ങൾ എന്തിനധികം പറയുന്നു മയക്കുമരുന്ന് കച്ചവടം തകൃതിയായി അരങ്ങേറുമ്പോൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്കും നിയമസഭാ തിരഞ്ഞെടുപ്പിലേക്കും സിനിമയിൽ നിന്നും സ്ഥാനാർത്ഥികളെ തപ്പുന്ന തിരക്കിലാണ് സൂപ്പർ സ്റ്റാർ മമ്മുട്ടി.
കൊച്ചിയിൽ പിടിക്കപ്പെട്ട ചില സിനിമ കൊക്കൈയ്ൻ പാർട്ടിക്കാരെയും അതിലെ നടന്മാരെയും ഒരു പോറലുമേൽക്കാതെ രക്ഷിക്കുമ്പോൾ പിടിക്കപ്പെട്ടവർ സ്വന്തം വീട്ടുകാരുടെ പേരുകൾ പറയാതെ നോക്കാനായിരുന്നു ആ റെക്കമെന്റേഷൻ എന്നാണ് സിനിമാക്കാരുടെ ഇടയിലെ ഭാഷ്യം.
മോഹൻലാലിനെ സംബന്ധിടത്തോളം അദ്ദേഹം ഇന്നിപ്പോൾ രാഷ്ട്രീയം പറയുന്നതേ ഇല്ല. അദ്ദേഹത്തിന് വേണ്ടി എഴുതിയിരുന്ന കൂലി എഴുത്തുകാരനും ഒന്നും എഴുതിക്കാണുന്നില്ല. ഡോളർ സ്വർണ്ണ കടത്തുകാർ സമ്മതിക്കുന്നില്ല. കാരണം അല്ലെങ്കിൽ കേന്ദ്രത്തിലെ ഇഡി, കസ്റ്റംസ് എന്നിവർ മൂന്നോ നാലോ മണിക്കൂർ വീട്ടിൽ കയറി മെഴുകും എന്നദ്ദേഹത്തിനു നന്നായറിയാം.
ആനക്കൊമ്പിൽ തൂങ്ങി കുറെയധികം സമയവും പണവും മാനവും കളഞ്ഞതുകൊണ്ട് ഇനിയൊരു ആനക്കൊമ്പ് അവർത്തിക്കാതിരിക്കുവാൻ തലസ്ഥാനത്തെ ചില ദല്ലാളന്മാർ ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്. അവനവന്റെ കാര്യം വരുമ്പോൾ അവർക്കെന്ത് ആദർശം, അവർക്കെന്ത് മനുഷ്യത്വം, അവർക്കെന്ത് ജനത.
വെളിയിൽ പണ്ടെത്തെക്കാളുപരി കട്ടൗട്ടിൽ പാലാഭിഷേകവും നെയ്യഭിഷേകവും ഫേസ്‌ബുക്കിൽ ഡീഗ്രേഡിങ് മാമാങ്കവും അരങ്ങേറുമ്പോൾ സൂപ്പർസ്റ്റാറുകൾ അവരുടെ സിനിമയുടെ ശമ്പളം ദുബായിൽ സ്വീകരിക്കുകയും അവിടന്ന് കണക്കപിള്ളമാർ സ്വർണ്ണമായി ഗ്രീൻ ചാനലിലൂടെ കടത്തുകയും തിരിച്ചുള്ള പണം ഡോളറായി സ്പീക്കർമാർ കടത്തി കൊടുക്കുകയും ചെയ്യുമ്പോൾ അവർക്കെന്ത് നാട് ? അവക്കെന്ത് സ്നേഹം ?
എന്നെങ്കിലും ഒരിക്കൽ ജോയ്‌മാത്യുവിനെ കാണണമെന്ന മോഹവുമായി ദാസേട്ടനും
സൂപ്പർസ്റ്റാറുകളെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന് സഖാവ് വിജയനും