ലണ്ടന്‍: ഉച്ചത്തില്‍ സംസാരിക്കുന്നുവെന്ന് ആരോപിച്ച് സര്‍വകലാശാല പുറത്താക്കിയ അധ്യാപികയ്ക്ക് 100,000 പൗണ്ട് (ഒരു കോടിയിലധികം രൂപ) നഷ്ടപരിഹാരം. യു.കെയിലെ എക്സിറ്റർ സർവകലാശാലയിൽ പ്രവർത്തിക്കുന്ന ഡോ.അനെറ്റ് പ്ലൗട്ടിനെയാണ് സര്‍വകലാശാല പുറത്താക്കിയത്.
സീനിയർ അക്കാദമിക് ആയ ഡോ.അനെറ്റ് പ്ലൗട്ട്, 29 വർഷത്തിലേറെയായി എക്സെറ്റർ സർവകലാശാലയിൽ ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍ ശബ്ദ കൂടുതല്‍ ആരോപിച്ച് ഇവരെ സര്‍വകലാശാല പിരിച്ചുവിടുകയായിരുന്നു. സർവകലാശാലയിലെ ഫിസിക്സ് വിഭാഗം അധ്യാപികയായിരുന്ന അനെറ്റ് നടപടിക്കെതിരെ കോടതിയില്‍ പോയി.
തുടര്‍ന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണൽ അവരെ അന്യായമായി പിരിച്ചുവിട്ടതായി വിധിച്ചു. തുടർന്ന് 100,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ സർവകലാശാലയോട് ഉത്തരവിട്ടു.
“എനിക്ക് സ്വാഭാവികമായും ഉച്ചത്തിലുള്ള ശബ്ദമുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഉച്ചത്തിൽ സംസാരിക്കുമ്പോൾ എനിക്ക് തിരിച്ചറിയാനുള്ള കഴിവില്ല. ഉച്ചത്തിലുള്ള ശബ്ദം എന്റെ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, മധ്യ-കിഴക്കൻ യൂറോപ്യൻ ജൂത പശ്ചാത്തലത്തിലുള്ള ആളുകൾക്കിടയിൽ സംസാരിക്കാനുള്ള തികച്ചും സാധാരണവും സ്വീകാര്യവുമായ മാർഗമാണിത്. ന്യൂയോർക്കിലോ ജർമ്മനിയിലോ ഞാൻ വർഷങ്ങളോളം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. അവിടെ ഒരു പ്രശ്‌നവുമുണ്ടായില്ല. എക്‌സെറ്ററിൽ മാത്രമാണ് പ്രശ്‌നം നേരിട്ടത്,”-ഡോ. പ്ലൗട്ട് പറഞ്ഞു.
ഒരു സ്ത്രീ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള "സർവകലാശാലയിലെയും എച്ച്ആറിലെയും ചില മുതിർന്ന അംഗങ്ങളുടെ" സ്റ്റീരിയോടൈപ്പിക്കൽ അനുമാനങ്ങളാണ് തന്നെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചതെന്ന് ഡോ.പ്ലോട്ട് കൂട്ടിച്ചേർത്തു. എന്നാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് എക്സെറ്റർ യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു.