വാഷിങ്ടൻ: യുഎസ് വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. രഹസ്യങ്ങള്‍ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നാണ് യുഎസിന്റെ ആരോപണം. ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ യുഎസ് പരിഗണിച്ചെങ്കിലും, ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ടെന്നുവച്ചു.
ചാര ബലൂണ്‍ ചൈനയുടേതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആണവമിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന മേഖലയ്ക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചതെന്നും യുഎസിന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബലൂൺ നിയന്ത്രിത വ്യോമ മേഖലയ്ക്കു പുറത്തു കൂടിയാണ് നീങ്ങുന്നതെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ജനജീവിതത്തിന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചതായി ചൈന അറിയിച്ചു. ചൈനീസ് ചാരബലൂണ്‍ സംബന്ധിച്ച വാർത്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ ചൈനയിലേക്ക് സന്ദര്‍ശനത്തിനായി തിരിക്കുന്നതിന് തൊട്ടുമുമ്പാണ് പുറത്തുവന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ വർഷം നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ബ്ലിങ്കന്റെ ചൈനീസ് സന്ദർശനം.