വഴിക്കടവ്: തനിച്ച് യാത്ര ചെയ്യുന്ന സ്കൂട്ടർ യാത്രികരായ യുവതികളെ ബൈക്കിൽ പിൻതുടർന്ന് ലൈംഗീകോദ്ദേശത്തോടെ ആക്രമിക്കുന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്ത് എന്ന മണിക്കുട്ടൻ (31) ആണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സപ്തംബർ 13 ന് വൈകുന്നേരം 7.30 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് എടക്കരയിൽ നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സർക്കാർ ആരോഗ്യ പ്രവർത്തകയായ യുവതിയെ ബൈക്കിൽ പിൻതുടർന്ന പ്രതി മുരിങ്ങമുണ്ട എന്ന സ്ഥലത്തെത്തിയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്‌കൂട്ടറിനു കുറുകെ ബൈക്ക് കൊണ്ട് വിലങ്ങിട്ട് യുവതിയെ ലൈംഗികോദ്ദേശത്തോടെ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ യുവതി സ്കൂട്ടറടക്കം മറിഞ്ഞു വീണു. തുടർന്ന് ഉച്ചത്തിൽ ബഹളം വെച്ചപ്പോൾ പ്രതി ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവസമയം പ്രതി മാസ്കും, ഹെൽമറ്റും, റെയിൻകോട്ടും ധരിച്ചിരുന്നു. തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു.കെ. അബ്രഹാമിൻ്റെ നിർദേശപ്രകാരം ജില്ലാപോലീസ് മേധാവി ശ്രീ സുജിത്ജ്ദാസ് IPS ന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചും, പ്രദേശവാസികൾ നൽകിയ സൂചനകളുടേയും അടിസ്ഥാനത്തിലും പിന്നീടുള്ള യുവതിയുടെ യാത്രയിൽ യുവതി യാത്ര ചെയ്യുന്ന പാതയിലൂടെ യുവതി അറിയാതെ ബൈക്കിൽ പോലീസ് പിന്തുടർന്നും നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ കുറിച്ചും പ്രതി ഉപയോഗിച്ച ബൈക്കിനെ കുറിച്ചും സൂചന ലഭിച്ചത്.
പോലീസ് അന്വേഷിക്കുന്നുണ്ട് എന്നു മനസ്സിലാക്കി ഒളിവിൽ പോയ പ്രതിയെ ഇന്നു രാവിലെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തു വെച്ചാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കഴിഞ്ഞ മാർച്ചിൽ ചുങ്കത്തറ പുലിമുണ്ടയിൽ വെച്ച് സമാന രീതിയിൽ രാത്രി 8 മണിക്ക് ഉദ്യോഗസ്ഥആയ യുവതിയെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ആക്രമിച്ച കേസ്സിനും തുമ്പായി സംഭവത്തിൽ എടക്കര സ്റ്റേഷനിലും കേസെടുത്തിരുന്നു .
എസ്.ഐ മാരായ എം.അസ്സൈനാർ, തോമസ് കുട്ടി ജോസഫ്, സി പി ഓമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, പ്രശാന്ത് കുമാർ. എസ്, അനീഷ് എം.എസ്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്. പ്രദേശത്തു ഇത്തരം നിരവധി സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും പലരും ഭയവും മാനക്കേടും മൂലം പോലീസിൽ പരാതി എത്താത്ത സംഭവങ്ങളുമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അന്വേഷണം ഉർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഇരകളായ യുതികൾ സ്റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു