തിരുവനന്തപുരം: കേരളത്തിന്റെ താല്പര്യങ്ങളെ ബലികഴിച്ചു കൊണ്ട് മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് കേരള സർക്കാർ അനുമതി നൽകിയത് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. തുടർച്ചയായി വീഴ്ചകൾ വരുത്തുന്ന വനം വകുപ്പ് മന്ത്രിയെ മാറ്റി നിർത്താൻ മുഖ്യമന്ത്രിയോട് സിപിഎം ആവശ്യപ്പെടണമെന്ന് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റ്....
ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ താല്പര്യങ്ങളെ ബലികഴിച്ചു കൊണ്ട് മുല്ലപ്പെരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് കേരള സർക്കാർ അനുമതി നൽകിയത് അംഗീകരിക്കാനാവില്ല.
152 അടിയായി ജലനിരപ്പ് ഉയർത്താനുള്ള തമിഴ്‌നാടിന്റെ ആവശ്യത്തിന് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുൾപ്പടെയുള്ളവർ മുല്ലപ്പെരിയാർ വിഷയത്തിൽ സ്വീകരിക്കുന്നത്. 2006-ൽ സുപ്രീം കോടതി വിധി വന്നത് മുതൽ ബേബി ഡാമിനെ ശക്തിപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ രംഗത്തുണ്ട്.
അന്നുമുതൽ ഒരു തരത്തിലും ഈ ആവശ്യത്തിന് വഴങ്ങാതിരുന്ന സർക്കാരുകൾ ആണ് കേരളത്തിൽ മുൻപുണ്ടായിരുന്നത്. 2014ലും ബേബി ഡാമിലെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് അനുമതി തേടിയപ്പോൾ കേരളത്തിന്റെ പൊതു താല്പര്യത്തെ മുൻനിർത്തി ഉമ്മൻ ചാണ്ടി സർക്കാർ അത് നിരസിച്ചിരുന്നു.
കേരളനിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുല്ലപ്പെരിയാറിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞിരുന്നു. തമിഴ്‌നാട് സുപ്രീം കോടതിയിൽ ആയുധമാക്കിയ ഈ പരമാർശം ഒക്കെ മുല്ലപ്പെരിയാർ വിഷയത്തിലുള്ള സർക്കാരിന്റെ ഉദാസീനത വ്യക്തമാക്കുന്നതാണ്. മരം മുറിക്കാനുള്ള അനുമതി തങ്ങളുടെ അറിവോടെയല്ല എന്നു പറഞ്ഞ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും കേരളത്തിന് അപമാനമാണ്.
ഇപ്പോൾ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത് സ്വന്തം മുഖം രക്ഷിക്കാൻ മാത്രമുള്ള നടപടിയാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാമെന്ന് സർക്കാർ വ്യാമോഹിക്കേണ്ട. പ്രതിപക്ഷത്തിരുന്നപ്പോൾ കേരളം മുഴുവൻ ആശങ്ക പടർത്തി മുല്ലപ്പെരിയാറിൽ രാഷ്ട്രീയം കളിച്ച പാർട്ടിയാണ് സിപിഎം.
ജനങ്ങളെ ഭയപ്പെടുത്തുന്ന തീരുമാനമെടുത്തതിൽ പൊതു സമൂഹത്തോട് സർക്കാർ മാപ്പ് പറയണം. തുടർച്ചയായി വീഴ്ചകൾ വരുത്തുന്ന വനം വകുപ്പ് മന്ത്രിയെ മാറ്റി നിർത്താൻ മുഖ്യമന്ത്രിയോട് സിപിഎം ആവശ്യപ്പെടണം.