മലപ്പുറത്ത് സമ്മാനം വാങ്ങാനായി സ്റ്റേജിലെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി മാത്യു ടി തോമസ് എംഎല്‍എ. പെണ്‍കുട്ടിയായിപ്പോയി എന്ന കാരണത്താല്‍ ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ എന്ന് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
കഷ്ടം !
സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിന് സംഘാടകർക്കു മേൽ മതനിഷ്‌ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി.
പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?
ലിംഗസമത്വം, തുല്യനീതി,...
ഭരണഘടനാതത്വങ്ങൾ അവിടെ നിൽക്കട്ടെ..
ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ?
ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?
മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്ന് കരുതിക്കോട്ടെ?
മകളെ... പൊറുക്കു ഞങ്ങളോട്.
മറക്കു ഇന്നെന്ന കറുത്ത ദിനത്തെ.
വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ.
നീ മിടുക്കിയായി വളരണം.
ഒന്നും നിന്നെ തളർത്താതിരിക്കട്ടെ.
നീ നിന്ദിതയല്ല...ആവരുത്..
ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീർച്ച.
മാത്യു ടി. തോമസ്