തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് സുരക്ഷയെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരേ എ.എ. റഹീം എം.പി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും പൊളിഞ്ഞ് പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നം. എന്നാല്‍ അത് മറവിരോഗമാണെന്നും പണ്ട് തോക്കേന്തിയ കമാന്‍ഡോപടുമായി നാട് ഭരിച്ച ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവം ഓര്‍മ്മിപ്പിച്ച് റഹീം പറഞ്ഞു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സുരക്ഷാ ക്രമീകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് റഹിമിന്റെ വിമർശനം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരായ പ്രതിഷേധം കടുപ്പിക്കാൻ ഇടതുമുന്നണി തീരുമാനിച്ച സാഹചര്യത്തിൽ സുരക്ഷ ശക്തിപ്പെടുത്താൻ ഇന്റലിജൻസ് നിർദ്ദേശിച്ചിരുന്നു.
അന്ന് കേരള പോലീസിലെ പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോകളാണ് ഉമ്മന്‍ചാണ്ടിക്ക് സുരക്ഷ ഒരുക്കിയത്. തോക്കേന്തിയ 15 കമാന്‍ഡോകളാണ് ഒരേ സമയം മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ അന്ന് രംഗത്ത് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് റഹിമിന്റെ പരിഹാസം.
എ.എ. റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോള്‍, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്‌നം. മറവിരോഗം ബാധിച്ചവര്‍ക്കായി ഒരു പഴയ വാര്‍ത്ത. തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യന്‍ നാട് ഭരിച്ചകാലം. അതും ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്ന തോക്കുകള്‍.