തിരുവനന്തപുരം: വിക്രാന്തിന് പിന്നിലുള്ള എല്ലാ അധ്വാനങ്ങളും ക്രെഡിറ്റും തന്റേത് മാത്രമാണെന്ന് നരേന്ദ്ര മോദി അവകാശപ്പെടുമ്പോൾ, ചരിത്രവും വസ്തുതകളും വളച്ചൊടിക്കപ്പെടുകയും അവയെ മറവിയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.
എട്ടല്ല, 22 വർഷത്തെ ചരിത്രമുണ്ട് വിക്രാന്തിന്. അതിനെ ഒരൊറ്റ ദിവസം കൊണ്ട് അട്ടിമറിച്ച് ക്രെഡിറ്റെടുക്കാനുള്ള ശ്രമമുണ്ടായാൽ ചരിത്രം പറഞ്ഞുകൊണ്ട് രാഷ്ട്രീയമായി അതിനെ ചെറുക്കുമെന്നും വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് 2014-ന് ശേഷം പൊടുന്നനെയുണ്ടായ ഒരത്ഭുതമല്ല. രാജ്യത്തിനൊട്ടാകെ അഭിമാനമായി മാറിയ വിക്രാന്തിന് പിന്നിൽ വിവിധ ഭരണാധികാരികളുടെയും ഇന്ത്യൻ നാവികസേനയുടെയും ഒപ്പം കൊച്ചി കപ്പൽ നിർമാണശാലയിലെ അധികൃതരുടെയും തൊഴിലാളികളുടെയുമൊക്കെ കഠിനാധ്വാനമുണ്ട്.
വിക്രാന്തിന് പിന്നിലുള്ള എല്ലാ അധ്വാനങ്ങളും ക്രെഡിറ്റും തന്റേത് മാത്രമാണെന്ന് നരേന്ദ്ര മോദി അവകാശപ്പെടുമ്പോൾ, ചരിത്രവും വസ്തുതകളും വളച്ചൊടിക്കപ്പെടുകയും അവയെ മറവിയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിനുള്ള ഡിസൈൻ, നിർമാണം എന്നിവയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകുന്നത് 2003 ജനുവരിയിലാണ്.
2007-ലാണ് കൊച്ചി കപ്പല്‍ശാലയുമായി നിര്‍മാണക്കരാറൊപ്പിടുന്നത്. അന്ന് മൻമോഹൻ സിങ് ആയിരുന്നു പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എ.കെ. ആന്റണിയും. ഇതേ പ്രതിരോധമന്ത്രിയാണ് 2009-ൽ കപ്പല്‍ നിര്‍മാണത്തിന് കീൽ ലെയിങ് കർമം നിർവഹിച്ചത്. നാവികസേനയുടെ രീതികൾ പ്രകാരം പ്രധാനപ്പെട്ട കപ്പലുകൾ ലോഞ്ച് ചെയ്യുന്നത് മുഖ്യാതിഥിയുടെ ഭാര്യയാണ്. അതുപ്രകാരം 2013 ഓഗസ്റ്റ് 12-ന് മുഖ്യാതിഥിയായിരുന്ന പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയാണ് കൊച്ചി കപ്പൽശാലയിൽ വെച്ച് വിക്രാന്ത് ലോഞ്ച് ചെയ്തത്. ഈ ചടങ്ങിൽ വെച്ചാണ് കപ്പലിൽ അതിന്റെ പേര് എഴുതിച്ചേർക്കപ്പെട്ടതും.
ചുരുക്കത്തിൽ 2014-ൽ മോദിസർക്കാർ അധികാരത്തിലേറിയ ശേഷം സാങ്കേതികമായ പുരോഗതികളാണ് വിക്രാന്തിനുണ്ടായിട്ടുള്ളത്. ഭരണപരമായ എല്ലാത്തരം വികസനപ്രവർത്തനങ്ങളും 10 വർഷം കൊണ്ട് പൂർത്തിയാക്കാൻ മൻമോഹൻ സിങ് എന്ന പ്രധാനമന്ത്രിക്കും എ.കെ ആന്റണി എന്ന പ്രതിരോധമന്ത്രിക്കും സാധിച്ചു. ഒപ്പം കൊച്ചി കപ്പൽശാലയിലെ ഓരോരുത്തരും ഇന്ത്യൻ നാവികസേനയും ഇതിൽ കൃത്യമായ പങ്കുവഹിച്ചു.
എട്ടല്ല, 22 വർഷത്തെ ചരിത്രമുണ്ട് വിക്രാന്തിന്. അതിനെ ഒരൊറ്റ ദിവസം കൊണ്ട് അട്ടിമറിച്ച് ക്രെഡിറ്റെടുക്കാനുള്ള ശ്രമമുണ്ടായാൽ ചരിത്രം പറഞ്ഞുകൊണ്ട് രാഷ്ട്രീയമായി അതിനെ ചെറുക്കും.
ഇന്ത്യയുടെ അഭിമാനമാണ് ഐ.എൻ.എസ് വിക്രാന്ത് എന്നാവർത്തിക്കുന്നു. അതിന് പിന്നിൽ പ്രശംസനീയമായ ഒട്ടേറെ പ്രവർത്തനങ്ങളുണ്ട്, അത് നടത്തിയ വ്യക്തികളുണ്ട്. അവർക്കെല്ലാവർക്കും നന്ദിയും അഭിവാദനങ്ങളും നേരുന്നു.