തിരുവനന്തപുരം: കുണ്ടമണ്‍കടവിലെ തന്റെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവുണ്ടായതിൽ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി. "ആസൂത്രിതമായ കല്ലുവെച്ച നുണ പ്രചരണങ്ങളും ആഭാസത്തരങ്ങളും പറഞ്ഞ് പരത്തിയപ്പോഴും അതൊന്നും വിശ്വസിക്കാതെ കരുത്ത് പകർന്ന് ഒപ്പം നിന്നവരുടെ ശ്രദ്ധക്കു മുന്നിൽ നമസ്ക്കാരം. നാളിതുവരെ അശ്ളീല കഥ മെനഞ്ഞ സൈബർ മറുതകൾക്കും നല്ല നമസ്ക്കാരം''-എന്നാണ് സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചത്.
കുണ്ടമണ്‍കടവിൽ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രകാശും സുഹൃത്തുക്കളുമാണെന്നാണ് പ്രകാശിന്റെ സഹോദരൻ മൊഴി നൽകിയത്. പ്രകാശ് ജനുവരി മൂന്നിന് ആത്മഹത്യ ചെയ്തെന്നും സഹോദരൻ കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിനു മൊഴിനല്‍കി.
ഒരാഴ്ച മുൻപ് പ്രശാന്തിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.