കോട്ടയം: യാത്രയ്ക്കിടയിൽ അപസ്മാരം ബാധിച്ച യാത്രക്കാരന് ചികിത്സയൊരുക്കാൻ ഒരു കിലോമീറ്ററിലധികം ദൂരം തിരികെ ഓടിച്ച് കെഎസ്ആർടിസി ബസ് ജീവനക്കാർ മാതൃകയായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15 ഓടെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പളളി എരുമേലി റൂട്ടിൽ ബസ്സ് കുളപ്പുറം എത്തിയപ്പോഴാണ് യാത്രക്കാരനായ എരുമേലി സ്വദേശി അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്.
തുടർന്ന് ബസിൽ കുഴഞ്ഞുവീണ രോഗിക്ക് അടിയന്തര ചികിത്സ നൽകാൻ ഒരു കിലോമീറ്റർ പിന്നിലുള്ള കാഞ്ഞിരപ്പളളി മേരീ ക്വീൻസ് മിഷൻ ആശുപത്രിയിലേക്ക് ബസ് തിരികേ പോകുകയായിരുന്നു. കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ കണ്ടക്ടർ ജയേഷ് ടി കെയും ഡ്രൈവർ ഷെബീർ അലിയുമാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയത്.
പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസിൽ പെരുമ്പാവൂരിൽ നിന്നും കയറിയ അമ്പത്തിനാലുകാരനും മുൻ സൈനികനുമായ എരുമേലി സ്വദേശിയുടെ ജീവൻ രക്ഷിക്കുവാനാണ് ജീവനക്കാർ ശ്രമിച്ചത്. കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് ആവശ്യമായ അടിയന്തര ചികിത്സ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ലഭ്യമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.