കോഴിക്കോട്: കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വ ചര്‍ച്ചയില്‍ പ്രതികരണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനെ പ്രത്യക്ഷത്തിലും, മറ്റൊരു മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവിനെ പരോക്ഷമായും പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ പ്രിയ സുഹൃത്ത് ശ്രീ ഉണ്ണിത്താനെ വിദ്യാർത്ഥികാലം മുതൽ കൊട്ടാരക്കര മഹാഗണപതിയുടെ കറുത്ത തിലകം ചാർത്തിയ സുന്ദരമായ മുഖത്തോടെയേ കേരളം കണ്ടിട്ടുള്ളൂ. 2019 ഏപ്രിൽ മുതൽ ആ തിലകം നാമാരും കാണാത്തതെന്തുകൊണ്ടെന്ന ചോദ്യം വെറും കൗതുകത്തിനുവേണ്ടിയെങ്കിലും നമുക്ക് ചിന്തിച്ചുനോക്കുന്നത് നല്ലതല്ലേ.
കാസർഗോഡ് മൽസരിക്കാൻ വരുന്നതിനുമുൻപ് എന്റെ മറ്റൊരുസുഹൃത്തായ കോൺഗ്രസ്സ് മുൻ നേതാവ് തട്ടമേ ഇടുമായിരുന്നില്ല. ഇവിടെയാണ് ബഹുമാന്യനായ ശ്രീ. എ. കെ. ആന്റണിയുടെ ബധിരവിലാപം ചർച്ചയാവുന്നത്. കോൺഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. അടിമ മനോഭാവമാണ് കോൺഗ്രസ്സിനെ ഈ നിലയിലെത്തിച്ചത്.
അതിൽ ആന്റണിക്കുള്ള പങ്ക് ചെറുതല്ലതാനും. ഭൂരിപക്ഷസമുദായം കോൺഗ്രസ്സിന്റെ ചെപ്പടിവിദ്യകളിൽ വീഴാൻ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കന്‍ കളഭക്കുറികൾ ആന്റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കിൽ തകരാറ് അദ്ദേഹത്തിനുമാത്രമെന്നു കരുതി സമാധാനിക്കുകയല്ലാതെ കോൺഗ്രസ്സുകാർക്ക് വേറൊരു നിവൃത്തിയുമില്ല.