തിരുവനന്തപുരം: വെഞ്ഞാറമ്മൂടിലെ ഇരട്ടക്കൊലപാതകത്തിൽ താൻ ഉന്നയിച്ച കാര്യങ്ങൾ കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അടൂർ പ്രകാശ് എം.പി. ഇരട്ടക്കൊലക്കേസിൽ വാദി വിഭാഗത്തിനും പ്രോസിക്യൂഷനും അനുകൂലമായി സാക്ഷികളായ 7 പേരെ, പ്രതികളാക്കി നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫേസ്ബുക്കിൽ കൂടിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്:
എന്തിന് കൊന്നു_റഹീമേ? വെഞ്ഞാറന്മൂട് ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതിനെ സർക്കാർ തടസ്സപ്പെടുത്തിയത് യഥാർത്ഥ കൊലപാതകം നടത്തിയവരും ആസൂത്രണം ചെയ്തവരും കുടുങ്ങും എന്നതിനാലാണ്. എന്നാൽ ഞാൻ ഉന്നയിച്ച കാര്യങ്ങൾ ഇപ്പോൾ ബഹു. കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ട്.
വെഞ്ഞാറന്മൂട്ടിൽ തിരുവോണ തലേന്ന് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിലെ യഥാർത്ഥ പ്രതികളെയും അതിന് നേതൃത്വം നൽകിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി നൽകുന്നതിനാണ് ഞാൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.
https://www.facebook.com/Adoorprakash/posts/pfbid036tueLFML94AiUvJ9Cap8dFScEYfY1uCugsymH9ChMzFK4AVYy4jBkdkQmzji12pLl
ഈ കേസ് ക്രിമിനൽ പശ്ചാത്തലം കാരണം സർവ്വീസിൽ പിരിച്ചു വിടാൻ ശുപാർശ ചെയ്യപ്പെട്ട സിപിഎം നേതാക്കളുടെ വിശ്വസ്‌തനായ തിരുവനന്തപുരം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണം തൃപ്തികരമല്ലന്ന് ഞാൻ അന്നേ ഉന്നയിച്ച കാര്യമാണ്. അതേ കാര്യമാണ് ഇപ്പോൾ ബഹു. കോടതിയും കണ്ടെത്തിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ- സിപിഎം നേതാക്കൾ തമ്മിലുള്ള വ്യക്തി വൈരാഗ്യവും പാര്‍ട്ടിയിലെ വിഭാഗീയതയുമാണ് വിവിധ പാർട്ടികളിൽ ഉൾപ്പെട്ട സംഘങ്ങൾ നടത്തിയ സംഘട്ടനവും അത് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചതും..
ഇരട്ട കൊലപാതകം നടന്ന ഉടനെ അന്നത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വെഞ്ഞാറന്മൂട് പോലീസ് സ്റ്റേഷനിൽ എത്തി പ്രതികളെയും സാക്ഷികളെയും തീരുമാനിച്ചത് ഇതിന് തെളിവാണ്. രണ്ട് യുവാക്കളെ തമ്മിലടിപ്പിച്ചു അതിക്രൂരമായി വെട്ടി കൊന്നതിന് ശേഷം അത് ഞാൻ ആസൂത്രണം ചെയ്‌തതെന്ന് ആരോപണം നടത്തി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കേരളത്തിലെ നൂറ് കണക്കിന് കോൺഗ്രസ് ഓഫിസുകൾ അടിച്ചു തകർക്കാൻ ആഹ്വാനം നടത്തുകയും ചെയ്ത ഡി.വൈ.എഫ്.ഐ നേതാവ് ഇതിന് സമാധാനം പറയേണ്ടിവരും.