കൊച്ചി: അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകണമെന്ന് പോലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി. രണ്ടാം വർഷ ബിരു വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ എന്നിവർക്കാണ് സുരക്ഷ ഒരുക്കാൻ നിർദ്ദേശം ലഭിച്ചിട്ടുള്ളത്.
ഒരു മാസത്തേക്ക് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്. അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ഹർജിയിലാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ എതിർ കക്ഷികളായ രാഷ്ട്രീയ – യുവജന സംഘടനകൾക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകുമെന്ന് ഹൈക്കോടതി അറിയിച്ചു.
ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിൽ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം 12 മുതൽ കോളേജ് തുറന്ന് പ്രവർത്തിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് കോളജിന്റെ സാധാരണ പ്രവർത്തനത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.