മുംബൈ: എൻസിപി നേതാവ് ശരദ് പവറിനെതിരെയുള്ള പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത കേസിൽ മറാത്തി നടി കേതകി ചിതലെയെ ബുധനാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ കോടതിയുടേതാണ് നടപടി. നടിക്കെതിരെ അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. കടുത്ത നടപടി വേണമെന്ന് എൻസിപി ആവശ്യപ്പെട്ടിരുന്നു.
കോടതിയിൽ ഹാജരാക്കവേ നടിക്ക് നേരെ പാർട്ടി പ്രവർത്തകർ ചീമുട്ട എറിഞ്ഞു. പ്രതികാര നടപടിയെന്നാണ് ബിജെപി പ്രതികരിച്ചത്. പുരോഗമനവാദികളെന്ന് പറയുന്നവർ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നു.
മഹാ വികാസ് അഖാഡി സർക്കാരിന്റെ കാപട്യമാണ് പുറത്തു വന്നതെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. ഇതിനിടെ, പുനെയിൽ ശരദ് പവറിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട ബിജെപി നേതാവ് വിനയ് അംബേദ്ക്കറെ ഒരു സംഘം എൻസിപി പ്രവർത്തകർ ഓഫിസിൽ കയറി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.