ന്യൂഡൽഹി: വർഷകാല സമ്മേളനത്തിനിടെ രാജ്യസഭയിൽ പ്രതിപക്ഷ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഉന്തുംതള്ളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചില എംപിമാർ കടലാസുകൾ കീറിയെറിയുന്നതു ഒരാൾ മേശപ്പുറത്ത് കയറുന്നതും കാണാം. ബുധനാഴ്ച, ജനറൽ ഇൻഷുറൻസ് ബിസിനസ് ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിക്കുന്നതാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. യുണിഫോമിലുള്ള മാർഷലുകൾ ഇവരെ തടയാൻ ശ്രമിക്കുന്നതും എംപിമാർ ഇതിനെ പ്രതിരോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തടസപ്പെടുത്തിയതിന് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സഭയില്‍ ബില്ലുകള്‍ പാസാക്കിയാല്‍ കൂടുതല്‍ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതായും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ഏഴു കേന്ദ്രമന്ത്രിമാര്‍ വിളിച്ച സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരേ കേന്ദ്രം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം അലങ്കോലമാക്കി. സമ്മേളനം സുഗമമായി നടത്താന്‍ പല തവണ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ സഹകരിച്ചില്ല. സമ്മേളനം നടത്തിക്കില്ലെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്നും കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചു.